അയോധ്യ: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ചമ്പത് റായിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ക്ഷേത്ര ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി. ചമ്പത് റായി തന്റെ ഡ്രൈവറെ അമിതമായി വിശ്വസിച്ചതാണ് പിഴവുകൾക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും അധികാരം ചമ്പത് റായി സ്വന്തം കൈയിൽ തന്നെ വെക്കുകയായിരുന്നു. ചുമതലകൾ കൃത്യമായി വീതിച്ചു നൽകണമായിരുന്നുവെന്നും ഗോവിന്ദ് ദേവ് ഗിരി ചൂണ്ടിക്കാട്ടി. എന്നാൽ, ചമ്പത് റായി അഴിമതി നടത്തിയിട്ടില്ലെന്നാണ് ട്രസ്റ്റ് അംഗങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മേൽനോട്ടത്തിൽ ഗുരുതരമായ പിഴവ് പറ്റിയതുകൊണ്ടാണ് ചമ്പത് റായിക്ക് സ്ഥാനം രാജിവെക്കേണ്ടി വന്നത്. ട്രസ്റ്റ് യോഗത്തിൽ പലരും അദ്ദേഹം രാജി വെക്കേണ്ടതില്ലെന്ന നിലപാടുകാരായിരുന്നു.
എന്നാൽ, ഒരാൾ സ്വയം രാജി സമർപ്പിച്ചാൽ അത് അംഗീകരിക്കാതെ മറ്റ് മാർഗമില്ലെന്ന് മുതിർന്ന അഭിഭാഷകനും ട്രസ്റ്റ് അംഗവുമായ കെ. പരാശരൻ വ്യക്തമാക്കുകയായിരുന്നു. വിഷയം ഇത്രത്തോളം വഷളാകുന്നതിന് മുൻപ് തന്നെ ഇടപെടാൻ ട്രസ്റ്റിലെ മറ്റ് ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടായിരുന്നുവെന്നും സ്വാമി ഗോവിന്ദ് ദേവ് ഗിരി തുറന്നടിച്ചു.





























