അയോധ്യ : ശ്രീരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് അന്തിമ റിപ്പോർട്ട് നൽകിയേക്കും. കഴിഞ്ഞ മാസം 13നായിരുന്നു എസ്‌ഐടി രൂപീകരിച്ചത്. മൂന്നംഗ സമിതി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭണ്ഡാരങ്ങളിലെ തുക എണ്ണാൻ ചുമതലയുണ്ടായിരുന്ന 8 ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ നടത്തിയ പണമിടപാടു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ തേടി പോലീസ് ആദായനികുതി വകുപ്പിനെ സമീപിച്ചു. പ്രതികളിലൊരാളായ ലവ്കുശ് മിശ്ര നിർമിക്കുന്ന വീടിന്റെ പ്ലാൻ, നിർമാണ അനുമതി തുടങ്ങിയ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ഇന്നു കെട്ടിടം സീൽ ചെയ്യുമെന്നു നോട്ടിസ് നൽകിയിട്ടുണ്ട്.
സംഭാവനക്കൊള്ളയിൽ ട്രഷറർക്കു നേരെയും ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും രാജിവയ്ക്കില്ലെന്നു ഗോവിന്ദ് ദേവ്‌ഗിരി പറഞ്ഞു. മേൽനോട്ടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. 3 കോടി രൂപയോളം നഷ്ടപ്പെട്ടതായാണു കണക്കാക്കുന്നത്. സംഭാവനത്തുക എണ്ണി തിട്ടപ്പെടുത്തി ട്രസ്റ്റിന്റെ അക്കൗണ്ടിൽ വരവുവയ്ക്കാൻ ചുമതലപ്പെടുത്തിയിരുന്ന എസ്ബിഐക്കാണു തെറ്റുപറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു വേണ്ടപ്പെട്ടവരാണ് ട്രസ്റ്റിലുള്ളതെന്നും എസ്ഐടി അവർക്ക് ക്ലീൻ ചിറ്റ് നൽകുമെന്നും ജ്യോതിർ മഠത്തിലെ ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാനന്ദ് പറഞ്ഞു.





























