അയോധ്യ : ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ടു സംഭാവന സ്വീകരിക്കാൻ വ്യാജ രസീതുകൾ ഉപയോഗിച്ചതായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കണ്ടെത്തി. അറസ്റ്റിലായ ക്ഷേത്ര ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണു ഭണ്ഡാരങ്ങളിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും മാത്രമല്ല കവർന്നതെന്നു വ്യക്തമായത്. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ പേരും ലോഗോയും ഉൾപ്പെടുത്തിയ ഒട്ടേറെ വ്യാജ രസീതു പുസ്തകങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തു. സംഭാവന സ്വീകരിക്കുന്നത് ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റുന്നതിനു മുൻപ് ഉപയോഗിച്ചിരുന്ന രസീതുകളോടു സാമ്യമുള്ളവയാണ് ഇവ. ജയിലിലുള്ള ടിന്നു യാദവ്, ലവ് കുശ് മിശ്ര, കരുണേഷ് പാണ്ഡെ, അനുകൽപ് മിശ്ര എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാണ് വ്യാജ രസീതുകൾ കണ്ടെത്താൻ പോലീസിനു തുണയായത്.
ഇത്തരത്തിൽ എത്ര രസീത് പുസ്തകങ്ങൾ അച്ചടിച്ചിട്ടുണ്ടെന്നോ ഇവ ഉപയോഗിച്ച് എത്ര തുക പിരിച്ചുവെന്നോ കണ്ടെത്താൻ എസ്ഐടിക്കു കഴിഞ്ഞിട്ടില്ല. തട്ടിപ്പിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടാകാനുള്ള സാധ്യത എസ്ഐടി തള്ളുന്നില്ല. ഏറെക്കാലമായി ഈ സംഘം ഭക്തരെ കബളിപ്പിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 2 കോടിക്കും 3 കോടിക്കും ഇടയിലുള്ള തുക ഇതുവരെ തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്നും ട്രസ്റ്റിന്റെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്നും നീക്കിയ ഗോപാൽ റാവുവിനെ ക്ഷേത്ര സമുച്ചയത്തിൽനിന്നു പുറത്താക്കിയതായി ബന്ധപ്പെട്ടവർ പറഞ്ഞു. ഗോപാൽ റാവു കർസേവപുരത്തേക്കു താമസം മാറ്റി. റാവുവിനു നൽകിയിരുന്ന കാർ പാസും തിരികെവാങ്ങി.





























