ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ നിന്ന് രാജിവെച്ച അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ എസ്ഐടി ചോദ്യം ചെയ്തു. ഉന്നതരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. അതേസമയം, പ്രതികളുമായി ബന്ധപ്പെട്ട 20 പേരുടെ ഭൂമി ഇടപാടും എസ്ഐടി പരിശോധിച്ചിരുന്നു. ക്ഷേത്രത്തിലേക്ക് എത്തിയ സംഭാവനയിൽ വൻകവർച്ച നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഉത്തർപ്രദേശ് സർക്കാർ ജൂൺ 13നാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 80 ലക്ഷത്തോളം രൂപ അറസ്റ്റിലായ പ്രതികളിൽ നിന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര വൈസ് പ്രസിഡന്റും അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന ടിന്നു യാദവാണ് കേസിലെ മുഖ്യ സൂത്രധാരൻ. 70ലധികം സിസിടിവി ദൃശ്യങ്ങളാണ് എസ്ഐടി പരിശോധിച്ചത്. 45 ദിവസത്തിനുള്ളിൽ 70 മോഷണങ്ങൾ നടന്നതായും അന്വേഷണസഘം കണ്ടെത്തിയിരുന്നു.





























