തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് മുൻ വുദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദഹം. പി എം ശ്രീ പദ്ധതിയുടെ പേരിൽ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും സ്വന്തം അണികളെയും ഒരുപോലെ വഞ്ചിക്കുന്നു. ഇത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കളുടെ അഭിപ്രായം അറിയണമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട ധാരണാ പത്രം മരവിപ്പിക്കാൻ ഇടതുപക്ഷ സർക്കാരാണ് ആർജവം കാണിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പിഎംശ്രീയിൽ മുസ്ലിംലീഗിന്റെ അഭിപ്രായം അറിയണമെന്നും മുസ്ലിംലീഗ് സ്വന്തം അണികളെ പുറകിൽ നിന്നും കുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കാണിക്കുന്ന തിടുക്കം ഭയാനകമാണെന്നും. ജനങ്ങളെ വഞ്ചിക്കുന്ന നടപടി യുഡിഎഫ് അവസാനിപ്പിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു. എൽഡിഎഫ് സർക്കാരിൻറെ മന്ത്രിസഭായോഗം ഈ പദ്ധതി അംഗീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥർ തമ്മിലാണ് കരാർ ഒപ്പുവെച്ചതെന്നും അതിന് നിയമസാധുത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നടക്കുന്നത് മതേതര പാഠ്യ പദ്ധതിയെ തകർക്കാനുള്ള നീക്കമാണ്. പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ല എന്നത് സത്യവിരുദ്ധമാണ്. ഇതിന് നിരവധി തെളിവുകൾ ഉണ്ട്. കോൺഗ്രസ് ലീഗ് എംപിമാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ഇത് വ്യക്തമാണ്. മുസ്ലിംലീഗിനെ കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.



























