അയോധ്യ : അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയെ ചോദ്യം ചെയ്തതിലൂടെ മോഷണത്തിന്റെ രീതിയും പണം ഒളിപ്പിച്ച സ്ഥലങ്ങളും സംബന്ധിച്ച് വിവരങ്ങൾ പോലീസിന് ലഭിച്ചു. ക്ഷേത്രത്തിലെ സുരക്ഷാ ക്യാമറകളുടെ പരിമിതികൾ മുതലെടുത്തായിരുന്നു മോഷണം. കൂടാതെ ട്രസ്റ്റിലെ ഉന്നതരുമായുള്ള അടുപ്പവും പ്രതികൾ ഈ തട്ടിപ്പ് നടത്തുന്നതിന് ഉപയോഗിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽനിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. മോഷണം പിടിക്കപ്പെടാതിരിക്കാൻ സ്വീകരിച്ച മാർഗ്ഗങ്ങളെക്കുറിച്ചും പണം എണ്ണുന്ന സംവിധാനത്തിലെ പോരായ്മകളെക്കുറിച്ചും ഇയാൾ പോലീസിനോട് വിശദീകരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അറസ്റ്റിലായ എട്ട് പ്രതികളിൽ പ്രധാനിയായ അവിനാഷ് ശുക്ലയെ ചോദ്യംചെയ്തതിൽ നിന്നും, മോഷ്ടിച്ച പണം പുറത്തേക്ക് കടത്തുന്നതിന് മുമ്പ് താൽക്കാലികമായി ശുചിമുറികളിൽ ഒളിപ്പിക്കാറുണ്ടായിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പണം എണ്ണുന്ന പ്രക്രിയയിൽ ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയ്ക്ക് സുപ്രധാന പങ്കുണ്ടായിരുന്നുവെന്ന് പ്രതി ആരോപിച്ചു. അവിനാഷ് ശുക്ലയെ കൂടാതെ ചമ്പത് റായിയുടെ അടുത്ത സഹായി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമശങ്കർ (ടിന്നു യാദവ്), പണം എണ്ണുന്ന വിഭാഗത്തിന്റെ ചുമതലക്കാരനായ സുഭാഷ് ശ്രീവാസ്തവ, പണം എണ്ണുന്ന വിഭാഗത്തിലെ ജീവനക്കാരായ അനുകൽപ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, രാം ശങ്കർ മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് ഏഴുപേർ.
സംഭാവനകൾ കൈകാര്യം ചെയ്യുന്നതിലും മേൽനോട്ടത്തിലുമുണ്ടായ വീഴ്ചകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതിനെത്തുടർന്ന് അനിൽ മിശ്രയും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും കഴിഞ്ഞ ആഴ്ച രാജിവെച്ചിരുന്നു. കേസിലെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതികൾ ഭൂമിയും വീടും വാങ്ങിയതായും ഏകദേശം 58 ലക്ഷം രൂപ കണ്ടുകെട്ടിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ ചൊവ്വാഴ്ച ഏകദേശം രണ്ട് മണിക്കൂറോളം പോലീസ് അവിനാഷ് ശുക്ലയെ ചോദ്യം ചെയ്തു. കൗണ്ടിംഗ് റൂമിലെ പ്രവേശനവും സിസിടിവിയിലെ വീഴ്ചകളും പണം എണ്ണുന്ന മുറിയുടെ ഒരു താക്കോൽ ടിന്നു യാദവിന്റെ കൈവശവും രണ്ടാമത്തെ താക്കോൽ ബാങ്ക് ജീവനക്കാരുടെ കൈവശവുമാണ് ഉണ്ടായിരുന്നതെന്ന് അവിനാഷ് വെളിപ്പെടുത്തി. ഒന്നിലധികം പേർ ചേർന്നുള്ള ആസൂത്രിത നീക്കത്തിലൂടെയാണ് പണം മോഷ്ടിച്ചിരുന്നത്. ഒരാൾ പണം എടുക്കുമ്പോൾ മറ്റുള്ളവർ അയാൾക്ക് ചുറ്റും വീക്ഷിച്ചു നിൽക്കുന്നതായിരുന്നു രീതി.





























