തിരുവനന്തപുരം : കോവിഡും ചിക്കന്‍പോക്സുമടക്കം 30ഓളം സാംക്രമിക രോഗങ്ങള്‍ ചികിത്സിക്കുന്നതില്‍നിന്ന് ആയുഷ് വിഭാഗത്തെ വിലക്കിയും അലോപ്പതിയില്‍ മാത്രം പരിമിതപ്പെടുത്തിയും സര്‍ക്കാര്‍ നിയമനിര്‍മാണത്തിന്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ‘കേരള പൊതുജനാരോഗ്യ ബില്ലി’ ലാണ് ആയുഷ് വിഭാഗത്തെ അപ്രസക്തമാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്.
സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയാല്‍ അലോപ്പതി വിഭാഗത്തിന് റിപ്പോര്‍ട്ട് ചെയ്ത് കൈമാറണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഇത്തരം പകര്‍ച്ചവ്യാധികള്‍ ചികിത്സിച്ച് ഭേദമാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരവും ആയുഷ് വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെടും. ബില്ലില്‍ പട്ടികയായി രേഖപ്പെടുത്തിയ അസുഖങ്ങള്‍ക്കും കാലാകാലങ്ങളില്‍ ഇനി നോട്ടിഫൈ ചെയ്യപ്പെടുന്നവക്കും അലോപ്പതി പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ ചികിത്സ പാടുള്ളൂവെന്ന് വരുന്നതോടെ ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമുള്ള സംവിധാനമായി ആയുഷ് മാറും. റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പിഴയിടാമെന്നതാണ് മറ്റൊരു വ്യവസ്ഥ.
ആയുര്‍വേദവും ഹോമിയോയും യുനാനിയുമടക്കം ആറോളം ചികിത്സ വിഭാഗങ്ങളാണ് ആയുഷില്‍ ഉള്‍പ്പെടുന്നത്. ഡിസ്പെന്‍സറികള്‍, ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 2500 ഓളം സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബില്‍ നിയമമാകുന്നതോടെ ഈ ആരോഗ്യചികിത്സ കേന്ദ്രങ്ങള്‍ക്കും 4500 ഓളം സര്‍ക്കാര്‍ ആയുഷ് ഡോക്ടര്‍മാര്‍ക്കും 20,000ത്തോളം സ്വകാര്യ മേഖലയിലെ ആയുഷ് ഡോക്ടര്‍മാര്‍ക്കും സാംക്രമിക രോഗ ചികിത്സ വിലക്കുവരും. സംസ്ഥാനത്തെ ആയുഷ് കോളജുകളില്‍നിന്ന് യോഗ്യത നേടി വര്‍ഷം പുറത്തുവരുന്നത് 2432 ഡോക്ടര്‍മാരാണ്. പൊതുജനാരോഗ്യം ആധുനിക വൈദ്യത്തിന്റെ മാത്രം വിഷയമെന്ന നിലയിലാണ് ബില്ലിന്റെ പൊതുസമീപനമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പൊതുജനാരോഗ്യ രംഗത്ത് ആയുഷ് ചികിത്സ ശാഖകള്‍ ചെയ്യുന്ന സേവനങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമം ബില്ലില്‍ ഇല്ല. ഈ നിയമം അനുസരിച്ചുള്ള ഭരണസംവിധാനത്തില്‍ ആയുഷ് വിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ലഭിക്കില്ലെന്നും വിമര്‍ശനമുണ്ട്. നിയമം പാസായാല്‍ ഭാരതീയ ചികിത്സ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും കീഴിലുള്ള വിപുലമായ സംവിധാനങ്ങള്‍ പൊതുജനാരോഗ്യ സംവിധാനത്തിന് പുറത്താകുമെന്നും ആശങ്കയുണ്ട്.