റാന്നി: റാന്നി ശ്രീമദ് അഖില ഭാരതീയ അയ്യപ്പ മഹാ സത്രം ആരംഭിച്ചു. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സത്രം ഉദ്ഘാടനം ചെയ്തു. സത്രവേദിയിൽ താൽക്കാലികമായി നിർമിച്ചിട്ടുള്ള ക്ഷേത്രത്തിൽ ശബരിമല മുൻ മേൽശാന്തി തിരുനാവായ് സുധീർ നമ്പൂതിരി പ്രതിഷ്ഠ നടത്തി. പ്രശസ്ത സിനിമാ താരം സുരേഷ് ഗോപി ക്ഷേത്ര നടയിൽ കൊടിയേറ്റ് നടത്തി. കേരളത്തിൽ വലിയൊരു നവോദ്ധാനത്തിനു തിരി കൊളുത്തുന്ന ചടങ്ങാണ് അയ്യപ്പ സത്രത്തിൽ നടത്തിയതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
നിരോധിച്ചാലും അടിച്ചമർത്തിയാലും നശിച്ചു പോകാത്ത സംസ്കാരമാണ് അയ്യപ്പ സംസ്കാരം. ക്ഷേത്രത്തിനു തീ വച്ചെങ്കിലും അയ്യപ്പൻ മരിച്ചില്ല. അയ്യപ്പനെ കൊല്ലാനോ ആ സംസ്കാരത്തെയും ധർമത്തെയും നശിപ്പിക്കാനോ ആർക്കും കഴിയില്ല. അയ്യപ്പൻ ഇരിക്കുന്നത് ജനങ്ങളുടെ മനസ്സിലാണ്. കലിയുഗ വരദനാണ് അയ്യപ്പൻ. സ്വയം വളർന്നതാണ് അയ്യപ്പനെന്നും എന്തിന്റെ എങ്കിലും പിൻബലം കൊണ്ട് വളർന്നതല്ലന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്ക് എവിടെനിന്നാണ് അയ്യപ്പന്മാർ എത്തുന്നെതന്നാർക്കുമറിയില്ല. അയ്യപ്പൻ മാരുടെ അനുസ്യുതമായ പ്രവാഹമാണ്. സ്വാമിയെ ശരണമയ്യപ്പ എന്നത് സമൂഹ മന്ത്രമാണ്. ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പഠിപ്പിക്കുന്ന പാഠ്യ പദ്ധതിയാണ് ശബരിമലയും ആചാരങ്ങളും. താടിയും മുടിയും വളർത്തുന്നതല്ല, വളരുന്നതാണെന്നും നല്ലവരായി ജീവിക്കുക എന്നുള്ളതാണ് അയ്യപ്പ ധർമമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡണ്ട് പി ജി ശശികുമാര വർമ്മ സമാരംഭ സഭയുടെ അദ്ധ്യക്ഷനായിരുന്നു.
ശബരിമലയിൽ ജീവ ത്യാഗം ചെയ്തവരുണ്ടെന്നും അവരെ ഓർക്കുന്നുവെന്നും ശശികുമാര വർമ്മ പറഞ്ഞു. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തി. അയിരൂർ ഞാനാനന്ദാശ്രമം സന്യാസിനി സഘമേശാനന്ദ സരസ്വതികൾ, തന്ത്ര ശാസ്ത്ര വിശാരദ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, പി എൻ നാരായണ വർമ്മ, അയ്യപ്പ ഭാഗവത സത്രാചാര്യ രാമാ ദേവി ഗോവിന്ദ വാര്യർ, ഹരി വാര്യർ, സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറിമാരായ ബിജുകുമാർ കുട്ടപ്പൻ, വി കെ രാജഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആയിരക്കണക്കിന് അമ്മമാരുടെ നാമ ജപ ഘോഷായാത്രയാണ് രാവിലെ തോട്ടമൺ കാവി ക്ഷേത്രത്തിൽ നിന്ന് സത്ര വേദിയിലേക്ക് വന്നത്. മേൽശാന്തി അജിത് കുമാർ പോറ്റി ക്ഷേത്രം ശ്രീകോവിലിൽ നിന്ന് തെളിച്ച് എഴുന്നെള്ളിച്ചു സത്ര വേദിയിലേക്ക് കൊണ്ടുവന്ന ദീപമാണ് സത്രം താൽക്കാലിക ക്ഷേത്രത്തിലും തെളിച്ചത്. മുൻ ശബരിമല മേൽശാന്തി തിരുനാവായ് സുധീർ നമ്പൂതിരിയാണ് ക്ഷേത്രത്തിനുള്ളിലെ പൂജാദി കർമങ്ങളും ഹോമങ്ങളും നടത്തുന്നത്. 26 27 തീയതികളിൽ നടക്കുന്ന ശ്രീചക്ര പൂജയും നവാവരണ പൂജയും മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി നിർവ്വഹിക്കും.