റാന്നി: അയ്യപ്പ സത്ര വേദിയിൽ യജ്ഞ സമ്മേളനം നടന്നു. സമ്മേളനം ബ്രഹ്മ ശാസ്ത്ര വിശാരദ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. അയ്യപ്പ സ്വാമിക്ക് ഭക്ത ജനങ്ങളില്ല, അയ്യപ്പൻ മാരും മാളികൾ പുറങ്ങളും മണികണ്ഠന്മാരുമേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജീവജാലങ്ങൾക്കും ഓജസ്സും തേജസ്സും നൽകുന്നത് ഈശ്വരനാണ്. ഹൈന്ദവരുടെ അടിസ്ഥാന ഗ്രന്ഥം വേദങ്ങളാണെന്നു മാത്രമല്ല മനുഷ്യ വർഗ്ഗത്തിന്റെ മുഴുവൻ അടിസ്ഥാനവും വേദങ്ങളിൽ വിശദീകരിക്കുന്നു.
വേദത്തിന്റെ ലക്ഷ്യം മോക്ഷമാണ്. മോക്ഷം ഈശ്വര സാക്ഷാൽക്കാരമാണ്. ഒന്നുകിൽ ഭഗവാന്റെ അടുത്തു പോകണം അല്ലെങ്കിൽ ഭഗവൻ ഇങ്ങോട്ടു വരണം. ഭഗവാന്റെ അടുത്തേക്ക് പോകുന്നതാണ് എളുപ്പം മാർഗ്ഗം. അതിനാണ് ക്ഷേത്രങ്ങളും സത്രങ്ങളും യാഗങ്ങളും യജ്ഞങ്ങളുമൊക്കെ ഉള്ളത്. ആരാണ് ശാന്തൻ അവനാണ് മോക്ഷം ലഭിക്കുക. സുഖവും ദൂഖവും സമമായിട്ടുള്ളവനാണ് ശാന്തൻ. ആ സമ സ്ഥിതി പ്രാപിക്കുക ദുഷ്കരമാണ്. സത്രത്തിലും സത്‌സംഗങ്ങളിലും ശാന്ത സ്ഥിതി പ്രാപിക്കാൻ കഴിയും. ദേഷ്യപ്പെട്ടു കർമങ്ങളൊന്നും ചെയ്യാത്തവൻ ആണ് ശാന്തൻ.
ഏതു കർമവും ഈശ്വര പൂജയാണ്. ശുചിയാക്കുന്നവനും ചെയ്യുന്നത് പൂജയാണ്. ഓരോ കർമം ചെയ്യുമ്പോഴും മനസ്സ് ആ തലത്തിലേക്ക് എത്തണം. പൂജ എന്നാൽ ഈശ്വര കർമം എന്നാണു അർത്ഥം. ആഗ്രഹ നിവർത്തിക്കായാണ് കർമം ചെയ്യുന്നത്. എന്നാൽ അത്യാഗ്രഹങ്ങളില്ലാത്ത ഒരു ഹൃദയത്തിനു മാത്രമേ ആഗ്രഹങ്ങളെ വേർതിരിച്ചറിയാൻ കഴിയൂ. അത്യാഗ്രഹം പ്രാർഥനക്കോ പൂജക്കൊ പാത്രമാകരുത്. മറ്റൊരാളെ ദ്രോഹിക്കുന്ന വാക്കുകൾ സംസാരിക്കാതിരിക്കുക. കർമ്മ യോഗികൾക്ക് ഈശ്വര സാക്ഷാത്കാരം നേടാം. ജ്ഞാന കാണ്ഡത്തിലൂടെയും മോക്ഷം നേടാം. ഇവ രണ്ടും അത്ര ആയാസകരമായ മാർഗ്ഗമല്ല. എന്നാൽ ഭക്തി മാർഗ്ഗം താരതമ്യേന പ്രയാസ രഹിതമാണ്. പ്രേമ ഭാവമാണ് ഭക്തി. ഭക്തി മാർഗ്ഗത്തിലൂടെ മോക്ഷം നേടുന്ന വിദ്യയാണ് ഇത്തരം സത്ര സംരംഭങ്ങൾ.
ഭക്തി മാർഗ്ഗമാണ് അയ്യപ്പ സത്രത്തിൽ നടന്നത്. ഈശ്വരൻ സർവ്വ ഭൂതങ്ങളിലും ഉണ്ട് എന്ന് പറഞ്ഞാണ് ഉപനിഷത് ആരംഭിക്കുന്നത് തന്നെ. ഉപനിഷത്ത് സർവ്വ സാരമായ ഗീതയിൽ ഈശ്വരൻ ഹൃദയത്തിൽ വസിക്കുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. മറ്റു വിശ്വാസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹൈന്ദവ സംസ്കാരത്തിൽ വീടുകളിൽ പൂജാ സംവിധാനങ്ങൾ ഉണ്ടാകും. സാധിക്കുന്ന രീതിയിൽ പൂജ ചെയ്യുകയാണ് ഓരോരുത്തരും ചെയ്യുന്നത്. ഐശ്വര്യത്തിനും ശ്രേയസ്സിനും വേണ്ടി ആണ് പ്രവർത്തിക്കുന്നത്. അത്തരം വിശ്വാസികളെ കൂട്ടായി ഒരിടത്തെത്തിച്ചു നടക്കുന്ന പ്രാർഥനയാണ് സത്രമെമെന്നും അദ്ദേഹം പറഞ്ഞു.
സത്ര വേദി ഒരുക്കുന്നതിനായി ഭൂമി വിട്ടുനൽകിയ റാന്നി പാടിയറക്കാലായിൽ സുവർണകുമാരിയമ്മ, കൈമൂട്ടിൽ രാജേഷ് കെ ബി, ഹാരിസൺ മാനേജിങ് ഡയറക്ടർ ബിജു പണിക്കർ തുടങ്ങിയവരെ യജ്ഞ സമ്മേളനത്തിൽ ആദരിച്ചു. അയിരൂർ ഞാനാനന്ദാശ്രമം സ്വാമിനി സംഗമേശാനന്ദ സരസ്വതി, ശബരിമല മുൻ മേൽശാന്തി തിരുനാവായ് സുധീർ നമ്പൂതിരി, സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല തുടങ്ങിയവർ യജ്ഞ സമ്മേളനത്തിൽ സംബന്ധിച്ചു.































