റാന്നി : റാന്നി തിരുവാഭരണ പാതയിൽ നടക്കുന്ന അഖിലഭാരത ശ്രീമദ് അയ്യപ്പ ഭാഗവത മഹാസത്രത്തിന്‍റെ മുന്നോടിയായി ശബരിമല തീര്‍ത്ഥാടകര്‍ക്കായി അന്നദാന യജ്ഞം ആരംഭിച്ചു. ഡിസംബർ 15 മുതൽ 28 വരെയാണ് അന്നദാന യജ്ഞം നടത്തുന്നത്. ഇന്നുമുതൽ മണികണ്ഠനാൽത്തറയിലെത്തുന്ന ഭക്തർക്ക് ഭക്ഷണം ലഭിക്കും.
ശബരിമലയിൽ ദശകങ്ങളായി സ്വാമിമാർക്ക് ഭക്ഷണം നൽകികൊണ്ടിരുന്ന പ്രസാദ് മൂക്കന്നൂരും സംഘവുമാണ് അന്നദാനം ഒരുക്കുന്നതും സമർപ്പിക്കുന്നതും. ദർശനത്തിന് പോകുന്നതും വരുന്നതുമായ ഭക്തർക്കും അന്നദാനത്തിലും നാരായണീയ യജ്ഞത്തിലും പങ്കെടുക്കാം. സത്രം ആരംഭിക്കുന്ന ഡിസംമ്പർ 15 മുതൽ സത്രവേദിക്ക് സമീപം തന്നെ പാചകപ്പുര പ്രവർത്തനം ആരംഭിക്കും. ആയിരക്കണക്കിന് പേർക്കാണ് ഒരേ സമയം സത്രകാലത്ത് ഭക്ഷണം ഒരുക്കുന്നത്.
അന്നദാന കാര്യങ്ങൾക്കായി നിരവധി അയ്യപ്പഭക്തർ രംഗത്തുണ്ടാകും.
അയ്യപ്പസത്രം മുഖ്യരക്ഷാധികാരിയും ശബരിമല തന്ത്രിയുമായ ബ്രഹ്മശ്രീ. കണ്ഠരര് രാജിവര് റാന്നി വൈക്കം മണികണ്ഠനാൽത്തറയിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അയ്യപ്പസത്രം സംഘാടക സമിതി ജനറൽ കൺവീനർ എസ്.അജിത്ത്കുമാർ നെടുംബ്രയാർ, പ്രസിഡൻറ്റ് പ്രസാദ് കുഴിക്കാല, പ്രോഗ്രാം ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ, എക്ലസിക്യുട്ടിവ് അംഗങ്ങളായ പ്രസാദ് മുക്കന്നൂർ, മോഹനചന്ദ്രൻ, രാധാകൃഷ്ണൻ നായർ, സാബു, ഹരികുമാർ, മനോജ് കോഴഞ്ചേരി , വിജയലക്ഷ്മിടീച്ചർ, സുമതി ദാമോധരൻ, സിമി ഹരികുമാർ എന്നിവർ പ്രസംഗിച്ചു.





























