അരീക്കര : കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടിമിന്നലേറ്റ് സ്ഥാനാർഥി മരണമടഞ്ഞ ദിവസത്തിന് ഇന്ന് മുപ്പത്തി ഒന്ന് ആണ്ട്. കോട്ടയം ലോക്സഭാ സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയും ഏറ്റുമാനൂർ നിയമസഭാ സ്ഥാനാർഥി ബാബു ചാഴികാടനും തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി 1992 മെയ് 15 ന് തുറന്ന ജീപ്പിൽ സഞ്ചരിക്കവെ മാന്നാനം വാരിമുട്ടത്ത് വെച്ച് മിന്നലേറ്റത് .
ഇടിമിന്നലേറ്റ് രമേശ് ചെന്നിത്തല നിസ്സാര പരിക്കേറ്റ് മരണത്തീൽ നിന്ന് രക്ഷപ്പെട്ടപ്പോൾ ബാബു ചാഴികാടൻ ആ ദുരന്തത്തിൽ മരണമടഞ്ഞു. ആ ഓർമ്മകളുടെ മുന്നിൽ ബാബു ചാഴികാടനെ ശവസംസ്കാരം നടത്തിയ അരീക്കര സെന്റ് റോക്കീസ് കനാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ പള്ളി വികാരി ഫാദർ ജോർജ് കപ്പുകാലായീൽ നേതൃത്വത്തിൽ അനുസ്മരണ പ്രാർത്ഥനകൾ നടന്നു. ബാബു ചാഴികാടൻ്റെ സഹോദരൻ തോമസ് ചാഴികാടൻ എം പി, ബന്ധുമിത്രാദികൾ, കുടുംബാംഗങ്ങൾ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.