ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ. ജമ്മു കശ്മീർ, അസം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കേരളം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ജില്ലകളിലാണ് സർവ്വേ നടത്തുക. കേരളത്തിൽ മലപ്പുറം ജില്ലയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഹരിയാലി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റ് എന്ന എൻജിഒയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്നത്. ജില്ലയിലെ മുസ്ലിം സ്ത്രീകളിൽ നിന്നും മുത്വലാഖിന്റെ സാമൂഹിക-നിയമപരമായ പ്രത്യാഘാതങ്ങൾ, സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ, നിയമപരമായ പരിഷ്കരണങ്ങളുടെ ഫലപ്രാപ്തി എന്നിവയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളാണ് ശേഖരിക്കുക.
ഇതുമായി ബന്ധപ്പെട്ട അനുബന്ധ വിവരങ്ങളും സംഘം ശേഖരിക്കും. നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും തെരഞ്ഞെടുത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ നടത്തുക. സർവേക്കായി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും കത്ത് നൽകിയിട്ടുണ്ട്. സർവ്വേ നടത്താനായി പ്രാദേശിക ഫീൽഡ് എന്യൂമറേറ്റർമാരെയും നിയമിച്ചിട്ടുണ്ട്. അതേസമയം സർവ്വേയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.






























