നടി ഡിംപിൾ റോസിന്റെ യൂട്യൂബ് ചാനലിലെ വിഡിയോകൾക്ക് അധിക്ഷേപ കമന്റ് ചെയ്യുന്നവർക്കെതിരെ അമ്മ ഡെൻസി ടോണി രംഗത്ത്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിലാണ് ഡെൻസിയുടെ പ്രതികരണം. ഇത്തരം കമന്റുകൾ ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും എന്നാൽ ഡിംപിളിന്റെ കുഞ്ഞിനെ വരെ വലിച്ചിഴയ്ക്കാൻ തുടങ്ങിയതോടെയാണ് മറുപടി നൽകുന്നതെന്നും ഡെൻസി പറഞ്ഞു.
ഡിംപിളിന്റെ സഹോദരൻ ഡോണും നടി മേഘ്ന വിൻസെന്റും വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഇതിനുശേഷമാണ് ഡിംപിളിനെയും കുടുംബത്തെയും അധിക്ഷേപിച്ച് കമന്റുകൾ വരാൻ തുടങ്ങിയത്. ഡോൺ പിന്നീട് വിവാഹിതനായി. മേഘ്ന അഭിനയ രംഗത്ത് സജീവമാകുകയും ചെയ്തു. എന്നിട്ടും ചിലർ വ്യക്തിപരമായ അധിക്ഷേപം തുടർന്നു. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാതെയാണ് ഡിംപിളും കുടുംബവും മുന്നോട്ട് പോയിരുന്നത്.
രണ്ടു വർഷമായി ഇത്തരം അധിക്ഷേപങ്ങൾ നടക്കുന്നു. എന്നാൽ അതൊക്കെ വിട്ടു കളയുകയാണ് പതിവ്. ഡിംപിളിന്റെ രണ്ടാം വരവിലും പതിവുപോലെ ഇത്തരം കമന്റുകൾ ഉണ്ടായി. പലതും വ്യാജ അക്കൗണ്ടുകളിൽ നിന്നായിരുന്നു. ഒരാൾ തന്നെ പല പേരുകളിൽ വന്നു കമന്റുകൾ ചെയ്യാറുണ്ട്. എന്നാൽ ഓൺലൈൻ സെഷൻസ് ബൈ സുസു എന്ന അക്കൗണ്ടിന്റെ ഉടമ ഡിംപിളിനെ അധിക്ഷേപിക്കുക മാത്രമല്ല കുഞ്ഞിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. ഡിംപിൾ അവസാനം ചെയ്ത വിഡിയോയ്ക്ക് അര മണിക്കൂറിനുള്ളിൽ പത്തിലേറെ കമന്റുകളാണ് ഈ അക്കൗണ്ടിൽ നിന്നുണ്ടായത്. സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ച് ഡെൻസി പറഞ്ഞു.
‘ആ കൊച്ചിന് നിങ്ങളെയാണല്ലോ അമ്മയായി കിട്ടിയത്’, ‘നഷ്ടപ്പെട്ട കുഞ്ഞിനോട് ആത്മാർഥതയുണ്ടോ ?’ ‘മേഘ്നയും ഒരു അമ്മയുടെ മകൾ ആയിരുന്നില്ലേ, നീയല്ലേ കല്യാണം കൊണ്ടുവന്നത്. ഒത്തുതീർപ്പാക്കാൻ ശ്രമിക്കണമായിരുന്നു’, ആഘോഷപ്രാന്തി…എന്നിങ്ങനെ മാതൃത്വത്തെ വരെ അധിക്ഷേപിക്കുന്നതാണ് കമന്റുകൾ. ഓൺലൈൻ ക്ലാസെടുക്കുന്ന ഒരു സ്ത്രീയാണ് ഇതിനു പിന്നിലെന്നു മനസ്സിലായി. ഇവരുടെ ചിത്രം കിട്ടിയെങ്കിലും ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും ഡെൻസി പറയുന്നു. ഇവരുടെ കമന്റുകൾക്കെല്ലാം മറുപടി നൽകിയ ഡെൻസി, ഇനി ഇത് ആവർത്തിച്ചാൽ ഫോട്ടോയടക്കം പുറത്തു വിടുമെന്നും വ്യക്തമാക്കി.