മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ.) കാരണം കാണിക്കൽ നോട്ടീസ്. സംസ്ഥാനത്ത് നിരോധിച്ച പാൻമസാല ബ്രാൻഡിന്റെ പരോക്ഷ പ്രചാരണമാണ് പരസ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുകയിലയുടെയും പാൻമസാലയുടെയും വിൽപ്പനയ്ക്കും പ്രചാരണത്തിനുമെതിരെ മഹാരാഷ്ട്ര എഫ്.ഡി.എ. നടപടികൾ കർശനമാക്കുന്നതിനിടയിലാണ് താരങ്ങൾക്കെതിരെ നീക്കമുണ്ടായിരിക്കുന്നത്. പരസ്യത്തിലെ പങ്കാളിത്തത്തെക്കുറിച്ച് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരം നിരോധിത ഉത്പന്നത്തിന്റെ പരോക്ഷ പ്രചാരണമായി പരസ്യം കണക്കാക്കാമെന്ന് എഫ്.ഡി.എ. വ്യക്തമാക്കുന്നു. മഹാരാഷ്ട്ര ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവ് പ്രകാരം ജൂലൈ 13 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്ത് പരസ്യത്തിലുള്ള ബ്രാൻഡിന്റെ പാൻമസാല ഉത്പാദിപ്പിക്കുന്നതും സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ടെന്നും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.





























