ഹൈദരാബാദ്: വേനൽച്ചൂടിൽ ആശ്വാസം തേടി ബിയർ വാങ്ങിയ മധ്യവയസ്കനെ കാത്തിരുന്നത് ജീവനുള്ള മീൻകുഞ്ഞ്. ഹൈദരാബാദിലെ മല്ലാപ്പൂർ മേഖലയിൽ സീൽ ചെയ്ത ബിയർ കുപ്പിക്കുള്ളിലാണ് ജീവനുള്ള മീൻ കുഞ്ഞിനെ കണ്ടെത്തിയത്. നാച്ചാരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു മദ്യഷാപ്പിൽ നിന്നാണ് ഇയാൾ തണുത്ത ബിയർ വാങ്ങിയത്. കുപ്പി തുറക്കുന്നതിന് മുൻപ് അതിനുള്ളിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ഇയാൾ സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഉള്ളിൽ ഒരു മീൻ കുഞ്ഞ് നീന്തിത്തുടിക്കുന്നത് കണ്ടത്. ഉടൻ തന്നെ ബിയർ കുപ്പിയുമായി കടയിലെത്തിയെങ്കിലും ജീവനക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ല. തങ്ങൾ കമ്പനിയിൽ നിന്ന് വരുന്ന മദ്യം വിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നും നിർമ്മാണത്തിൽ പങ്കില്ലെന്നുമായിരുന്നു ജീവനക്കാരുടെ വാദം. ഇതോടെ ഉപഭോക്താവും ജീവനക്കാരും തമ്മിൽ വലിയ വാക്കേറ്റമുണ്ടായി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഫാക്ടറിയിൽ കുപ്പികൾ കഴുകുന്നതിലോ നിറയ്ക്കുന്നതിലോ ഉണ്ടായ ഗുരുതരമായ വീഴ്ചയാകാം ഇതെന്നാണ് പ്രാഥമിക വിലയിരുത്തൽ. മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും വലിയ ആശങ്കകൾ ഉയരുന്നുണ്ട്. എന്നാൽ യഥാർത്ഥ കാരണം ഇപ്പോഴും അവ്യക്തമാണ്.





























