പത്തനംതിട്ട : ബൈജൂസ് ആപ്പിന്റെ ആപ്പിന്റെ കെണിയിൽ വീണ കുടുംബത്തിന് ഗുണ്ടാ ഭീഷണി. തട്ടിപ്പിനിരയായ യുവാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരങ്ങൾ പങ്ക് വെച്ചതോടെയാണ് ഗുണ്ടാ ഭീഷണി പുറംലോകം അറിയുന്നത്. പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരുവിധത്തിലും സഹായം ലഭിച്ചില്ലെന്നും യുവാവ് പറയുന്നു.
തട്ടിപ്പിനിരയായ പിതാവിന്റെ എഫ്.ബി പോസ്റ്റ്.
ബൈജുസ് ആപ്പിന്റെ ചതിയിൽ വീണതിന്റെ ദുരന്തത്തിലൂടെയാണ് ഞാനും എന്റെ കുടുംബവും കടന്നു പോകുന്നത്. ഈ ആപ്പിനെക്കുറിച്ച് മകൾ പറയുമ്പോൾ അതിന്റെ ഉപയോഗവും പ്രയോജനവും എന്തുമാത്രം ഞങ്ങൾക്ക് ലഭിക്കും എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊ അറിവോ എനിക്കുമില്ല, എന്റെ മിനിക്കും ഇല്ല. മോളുടെ താല്പര്യത്തിന് എതിർപ്പ് പ്രകടിപ്പിക്കാതെ സമ്മതം മൂളുക ആയിരുന്നു. ആകെയുള്ള ഒരു മകൾ പഠിച്ച് ഉന്നതങ്ങളിൽ എത്തണമെന്ന് ഒരു പാവപ്പെട്ട അച്ഛനും അമ്മയും ആഗ്രഹിച്ചതും അതിനു ശ്രമിച്ചതും വലിയൊരു ദുരന്തം വരുത്തുമെന്ന ഭയത്തിലാണ് ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്.
ബൈജുസ് ആപ്പിനുള്ള മുഴുവൻ പണവും ഒന്നിച്ചു കൊടുക്കാനുള്ള സാമ്പത്തിക ചുറ്റുപാട് ഞങ്ങൾക്ക് ഇല്ല. ആദ്യം കുറച്ചു പണം ഒന്നിച്ചു നൽകി ബാക്കി പണം മാസന്തോറും അടച്ചാൽ മതിയെന്ന് ആ കമ്പനി പറഞ്ഞപ്പോൾ ഞങ്ങൾ തയ്യാറായി. ആകെ നൽകേണ്ടത് അറുപതിനായിരം രൂപയോളം ആണ്. പതിനായിരം രൂപയിൽ താഴെ മാത്രം ഇനി ഞങ്ങൾ അടയ്ക്കാനുള്ളതും. അവർ തന്ന ടാബും കുറച്ചു പുസ്തകങ്ങളും ചേർത്തു വെച്ചാൽ ആകെ വില പതിനയ്യായിരം വരില്ല. അത് രണ്ടും തന്നു എന്നതിനപ്പുറം മറ്റൊരു സേവനവും അവരിൽ നിന്ന് ലഭിക്കുകയും ഉണ്ടായില്ല. അതൊന്നും അല്ല ഇപ്പോൾ ഞാൻ പറയുന്ന കാര്യം.
ഫെബ്രുവരി വരെ അടയ്‌ക്കേണ്ട പണം അടച്ചു തീർന്നിട്ടുണ്ട്. എല്ലാ മാസവും കൃത്യമായി തുക ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അവരുടെ അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്. മാർച്ച് മാസത്തിൽ ഞങ്ങളുടെ അക്കൗണ്ടിൽ പണം ഉണ്ടായിരുന്നുവെങ്കിലും ഏതോ സാങ്കേതിക തകരാർ മൂലം പണം അവരുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ബാങ്കിൽ അന്വേഷിച്ചപ്പോൾ അവർ പറയുന്നത് ബൈജുസ് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള തെറ്റ് കാരണം ആണ് ക്രയവിക്രയം നടക്കാതിരുന്നത് എന്നാണ്.
ബൈജുസ് പറയുന്നത് തെറ്റ് ബാങ്കിന്റെ ഭാഗത്ത് ആണെന്നാണ്. ഞങ്ങളുടെ ഭാഗത്ത് അല്ല തെറ്റ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇതിന്റെ പേരിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ബൈജുസ് കമ്പനി ഞങ്ങളെ മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നെയും മിനിയെയും മകളെയും മാറി മാറി വിളിച്ചാണ് ആക്രമണം. ഞങ്ങൾ ഈ രാജ്യത്തിന്റെ മുഴുവൻ സ്വത്തും കൊള്ളയടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന പോലെയാണ് അവരുടെ ആക്രമണം.
മാനസിക സമ്മർദ്ദം രൂക്ഷമായപ്പോൾ പോലീസിൽ പരാതി കൊടുത്തു. അതിനു ശേഷം പരാതി കൊടുത്തതിന്റെ പേരിലായി ഭീഷണിയും അവഹേളനവും. ഒരു കൂട്ടം ചെന്നായ്ക്കളുടെ ഇടയിൽ കുടുങ്ങിപ്പോയ ഒരു അവസ്ഥയിലാണ് ഞാനും കുടുംബവും. അവർ ഇരുപതോളം പേരാണ് ഞങ്ങളെ മാനസികമായി തകർക്കാൻ ശ്രമിക്കുന്നത്. എന്തിന്റെ പേരിലാണ് ഈ പ്രതികാര നടപടി എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.
ഇത്തരം ഒരു കോർപറേറ്റ് ഭീമന് എതിരായി ഞാൻ എവിടെയും പരാതി കൊടുത്തിട്ട് കാര്യമൊന്നും ഇല്ല. കോടതിയെപ്പോലും വിലയ്ക്ക് വാങ്ങാൻ കഴിവുള്ള അവരോട് എന്നെപോലെ ഒരു പാവപ്പെട്ട മനുഷ്യൻ കളിക്കാൻ നിന്നിട്ടും കാര്യമില്ല.
അധ്യയന വർഷത്തിന്റെ അവസാനത്തിൽ ഇങ്ങനെ മാനസിക അവഹേളനം നേരിടേണ്ടി വന്ന മകളെ ഇനി കൗൺസിലിംഗിന് വിധേയമാക്കേണ്ട അവസ്ഥയിലേക്ക് എത്തുമോ എന്നാണ് ഞങ്ങളുടെ ഭയം. വളരെ നിസ്സാരമായി പരിഹരിക്കാൻ സാധിക്കുന്ന ഒരു വിഷയത്തെ ബൈജുസ് കമ്പനിയും ബാങ്കും ചേർന്ന് വല്ലാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്.
കേസ്സിനൊന്നും നടക്കാനുള്ള സാമ്പത്തിക ചുറ്റുപാടും സൗകര്യങ്ങളും ഞങ്ങൾക്ക് ഇല്ല. ജനങ്ങളുടെ കോടതി വിചാരിച്ചാൽ ഒരു കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കും. അവർക്ക് കൊടുക്കാനുള്ള ബാക്കി പണം ഞങ്ങളുടെ അക്കൗണ്ടിൽ ഉണ്ട്. അത് നിയമപരമായി നൽകാൻ ഞങ്ങൾ തയ്യാറും ആണ്. ഇത്രയും ദിവസം അവർ ഞങ്ങളോട് ചെയ്തതും ഇപ്പോൾ തുടരുന്നതുമായ മാനസിക പീഡനത്തിന് ഒരു നഷ്ടപരിഹാരവും കിട്ടാൻ പോകുന്നില്ല.
മറ്റു മനുഷ്യർ ഇത്തരം ചതിയിൽ പോയി വീഴാതിരിക്കാനാണ് ഞങ്ങളുടെ അനുഭവം പങ്കുവെച്ചത്. ഞങ്ങൾക്ക് നീതി നിഷേധിക്കപ്പെടില്ല എന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസം ഉണ്ട്.
































