കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം. ജില്ല സെഷൻസ് കോടതിയാണ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം അനുവദിച്ചത്. വടകര മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജിതിൻ ഭാസ്‌ക്കരൻ ജില്ല സെഷൻസ് കോടതിയെ സമീപിച്ചത്.ജസ്റ്റിസ് ബി.എസ് ബിന്ദുകുമാരിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യമാണ് അനുവദിച്ചത്. കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കും. ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. കഴിഞ്ഞ 16 നാണ് പ്രത്യേക അന്വേഷണസംഘം ജിതിൻഭാസ്‌ക്കറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്താണ് എംഎസ്എഫ് നേതാവിന്റേത് എന്ന വ്യാജേന ഒരു സ്‌ക്രീൻ ഷോട്ട് പ്രചരിച്ചത്.
അതിലാണ് ഡിവൈഎഫ്‌ഐ നേതാവായിരുന്ന ജിതിൻ ഭാസ്‌ക്കരൻ അറസ്റ്റിലായത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സ്‌ക്രീൻഷോട്ട് നിർമ്മിച്ച ആളെ കണ്ടെത്താൻ സാധിച്ചില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ടത്. പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ജിതിൻ ഭാസ്‌ക്കറാണ് ബ്രോഡ്കാസ്റ്റ് മെസേജിംഗ് വഴി വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയത്. ഡിവൈഎഫ്‌ഐ നേതാവായിരുന്ന റിബേഷ് രാമകൃഷ്ണൻ ഉൾപ്പടെ നിരവധി പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് ജിതിൻ ഭാസ്‌ക്കരനെ അറസ്റ്റ് ചെയ്തത്.






























