കൊച്ചി : ശബരിമല പമ്പ ഞുണങ്ങാറിന് കുറുകെ താത്കാലിക ബെയ്‌ലി പാലം നിർമിക്കാൻ ഹൈക്കോടതിയുടെ അനുമതി. ബെയ്ലി പാലം നിർമ്മിക്കുന്നതിന് തിരുവനന്തപുരത്തെ കരസേന യൂണിറ്റിന് അടിയന്തരമായി അപേക്ഷ നൽകാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. അതേസമയം, ബെയ്ലി പാലത്തിന്റെ നിർമ്മാണച്ചെലവ് ആര് വഹിക്കും എന്നതിനെച്ചൊല്ലി സർക്കാരും ദേവസ്വം ബോർഡും രണ്ട് തട്ടിലാണ്.
നിർമ്മാണച്ചെലവ് ദേവസ്വം ബോർഡ് വഹിക്കണമെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ പാലത്തിന്റെ മേൽനോട്ട ചുമതല ജലവിഭവമവകുപ്പിന് ആണെന്നും ഈ സാഹചര്യത്തിൽ സർക്കാരാണ് ചെലവ് വഹിക്കേണ്ടത് എന്നും ദേവസ്വം ബോർഡ് കോടതിയിൽ നിലപാടെടുത്തു. ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കാമെന്നും കോടതി നിർദ്ദേശിച്ചു. മണ്ഡലകാലത്തിന് മുൻപ് ഞുണങ്ങാറിൽ പാലം നിർമ്മിച്ചില്ലെങ്കിൽ ശബരിമലയിലെ മാലിന്യനീക്കം തടസ്സപ്പെടും. ഈ സാഹചര്യത്തിലാണ് കോടതി അടിയന്തര സിറ്റിങ് നടത്തി വിഷയം പരിഗണിച്ചത്. 2018 ലെ പ്രളയത്തിലാണ് ഞുണങ്ങാർ പാലം തകർന്നത്. ഇതിന് പകരം ജലവിഭവ വകുപ്പ് നിർമ്മിച്ച താൽക്കാലിക റോഡ് കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയിരുന്നു.