ബാലുശേരി : നന്മണ്ടയില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട് ഒഴിപ്പിക്കാനെത്തിയ ക്വട്ടേഷൻ സംഘം ഗൃഹനാഥനും നാട്ടുകാര്‍ക്കും നേരെ വെടിവച്ചു. നന്മണ്ട ഹൈസ്കൂളിന് സമീപം താമസിക്കുന്ന മഠത്തിൽ വില്സന്റെ വീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കവും വെടിവെയ്പ്പും. ശനി രാത്രി എട്ടോടെയാണ് സംഭവം. സംഭവത്തിൽ മുക്കം ചെറുവാടി സ്വദേശി മുനീർ (35), ഓമശേരി സ്വദേശി ഷാഫി (32) എന്നിവരെ പിടികൂടി നാട്ടുകാർ ബാലുശേരി പോലീസിൽ ഏൽപ്പിച്ചു. പനായി സ്വദേശി സത്യന് എന്നയാൽ ഏർപ്പാടാക്കിയ ക്വട്ടേഷൻ ടീമാണിതെന്ന് സംശയമുണ്ട്. സത്യനുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലി വില്സനെതിരെ ഹൈക്കോടതിയിൽ കേസ് ഉണ്ടായിരുന്നു. വില്സന്റെ വീട് സത്യന് എഴുതിനല്കിയെങ്കിലും ഒഴിഞ്ഞുകൊടുത്തിരുന്നില്ല. തുടർന്ന് സത്യന് ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി. ശനിയാഴ്ച ഉച്ചയോടെ പോലീസും ഉദ്യോഗസ്ഥരുമെത്തി കോടതി ഉത്തരവുപ്രകാരം വീട് ഒഴിപ്പിച്ചു.
എന്നാൽ പോകാൻ ഇടമില്ലാത്തതിനാൽ വില്സണും ഭാര്യയും രണ്ട് മക്കളും സാധനങ്ങളുമായി വീട്ടുമുറ്റത്തുതന്നെ ഇരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാട്ടുകാരും അയല്വാസികളും വീട്ടിൽ എത്തി. അതിനിടെയാണ് രാത്രി മൂന്നംഗസംഘം വീട്ടിലേക്ക് അതിക്രമിച്ചുകയറി വെടിയുതിർത്തത്. ആറ് റൗണ്ട് വെടിവച്ചെങ്കിലും ആർക്കും പരിക്കില്ല. അക്രമിസംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി. ഒരാൾ ഓടിരക്ഷപ്പെട്ടു. ബാലുശേരി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്നംഗ സംഘമാണ് ഇന്നലെ രാത്രിയില്‍ വില്‍സണെ ആക്രമിച്ചത്. സംഘത്തിലെ ഒരാള്‍ ഓടി രക്ഷപെട്ടു. 2016ല്‍ പുറത്തിറങ്ങിയ ‘വൈഡൂര്യം’ എന്ന സിനിമയുടെ നിര്‍മാതാവാണ് വില്‍സണ്‍.
2010ല്‍ സിനിമ നിര്‍മിക്കാന്‍ 2.65 കോടിയോളം രൂപ വില്‍സണു ചെലവായിരുന്നു. പടം പൂര്‍ത്തിയായ ശേഷം റിലീസ് ചെയ്യാന്‍ 50 ലക്ഷത്തോളം രൂപ ആവശ്യമായതിനെ തുടര്‍ന്ന് വായ്പയെടുത്തു. തൃശൂരില്‍ വില്‍സന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി രജിസ്റ്റര്‍ ചെയ്തു നല്‍കിയിരുന്നു. സിനിമ പരാജയപ്പെട്ടതോടെ വില്‍സണ്‍ കുരുക്കിലായി. വായ്പക്കാരന്റെ ഭാര്യയുടെ പേരിലാണു സ്ഥലം റജിസ്റ്റര്‍ ചെയ്തു കൊടുത്തത്. ആറു മാസത്തിനുശേഷം 87.72 ലക്ഷം രൂപയ്ക്കു സ്ഥലം വിറ്റു പണം തിരികെ നല്‍കിയെങ്കിലും നന്മണ്ടയിലെ സ്ഥലം വില്‍സണു തിരികെ കൊടുത്തില്ല. തുടര്‍ന്നു പ്രശ്നം കോടതിയിലെത്തുകയും ചെയ്തു.
രണ്ടു ദിവസം മുന്‍പ് വില്‍സണെതിരെ കോടതി വിധി വന്നു. പോവാന്‍ ഇടമില്ലാതായതോടെ വില്‍സണും ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളും വീട്ടുപറമ്പില്‍ സാധനസാമഗ്രികളുമായി ഇരിക്കുകയായിരുന്നു. പകല്‍ വാടകവീട് കണ്ടെത്താനും കഴിഞ്ഞില്ല. രാത്രി ഒന്‍പതരയോടെ സ്ഥലത്തെത്തിയ മൂന്നംഗ സംഘം വില്‍സണോട് ഇറങ്ങിപ്പോവാനാവശ്യപ്പെടുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ആദ്യം ഒരുവട്ടം ആകാശത്തേക്ക് വെടിവച്ചു. രണ്ടുതവണ ചുറ്റും വെടിവെയ്ക്കുകയും ചെയ്തു.