ബെംഗളൂരു : കോവിഡ് ബാധിതയായ സ്ത്രീ വീടിനു മുന്നിൽ ആംബുലൻസിനായി കാത്തിരുന്നത് എട്ട് മണിക്കൂർ. ബെംഗളൂരുവിലാണ് സംഭവം. 50 വയസുള്ള സ്ത്രീ സ്വകാര്യ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്ക് വിധേയയായിരുന്നു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഇവർ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു.
ആംബുലൻസ് വന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഇവർ ആംബുലൻസിന് വേണ്ടി കാത്തിരുന്നെങ്കിലും ആംബുലൻസ് എത്തിയത് രാത്രി ഒൻപത് മണിക്കാണ്. എട്ട് മണിക്കൂറും ഇവർ വീടിനു പുറത്താണ് ഇരുന്നത്. ഈ സമയം ഭർത്താവും മകനും വീടിനകത്ത് ക്വാറന്റീനിൽ കഴിയുകയായിരുന്നു.
“ഞാൻ ഒരു ആശുപത്രിയിൽ പോയി വീട്ടിൽ തിരിച്ചെത്തി. ഞാൻ വീട്ടിൽ സുഖമായി വിശ്രമിക്കുകയായിരുന്നു. ജലദോഷമോ ചുമയോ പനിയോ തലവേദനയോ ഉണ്ടായിരുന്നില്ല. ഞാൻ വസ്ത്രങ്ങൾ കഴുകുകയും പാചകം ചെയ്യുകയും ചെയ്തു. ഉച്ചക്ക് 1 മണിക്ക് കഗലിപുര ആശുപത്രിയിൽ നിന്ന് എനിക്ക് പോസിറ്റീവ് ആണെന്ന് ഒരു കോൾ ലഭിച്ചു. വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് ആംബുലൻസിന് തയ്യാറാകാൻ അവർ എന്നോട് ആവശ്യപ്പെട്ടു. അപ്പോൾ മുതൽ കാത്തിരിക്കുകയായിരുന്നു” സ്ത്രീ പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇവരിപ്പോൾ ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.