കൊച്ചി : കേരളത്തെ ഞെട്ടിച്ചുകൊണ്ട് കൊച്ചി കേന്ദ്രീകരിച്ച് വൻകിട ബാങ്ക് വായ്പാ തട്ടിപ്പ് പുറത്ത്. സിബിൽ സ്കോർ കുറവായതിനാൽ വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെയും ബിസിനസുകാരുടെയും അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ആധാരങ്ങൾ ഉപയോഗിച്ച് കോടികളുടെ കോർപ്പറേറ്റ് ലോണുകൾ തട്ടിയെടുക്കുന്ന മാഫിയ സംഘമാണ് പിടിമുറുക്കിയിരിക്കുന്നത്. ഏജന്റുമാരും വിവിധ ബാങ്ക് ജീവനക്കാരും ഒത്തുകളിച്ചുള്ള ഈ വായ്പാ കൊള്ളയിലൂടെ 700 കോടി രൂപയുടെ ക്രമക്കേടാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. ചതിക്കപ്പെട്ട പാവപ്പെട്ട ഉടമകളുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇപ്പോൾ ജപ്തി ഭീഷണിയിലായിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലാവുകയോ സിബിൽ സ്കോർ മോശമാവുകയോ ചെയ്യുന്ന വ്യക്തികളെയാണ് തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. വായ്പ ശരിയാക്കി നൽകാം എന്ന വ്യാജേന ഇവരിൽ നിന്ന് ആധാരവും നികുതിച്ചീട്ടും ഉൾപ്പെടെയുള്ള രേഖകൾ കൈക്കലാക്കും. ലോൺ പാസാകാൻ സമയമെടുക്കുമെന്ന് വിശ്വസിപ്പിച്ച് താൽക്കാലിക ആവശ്യങ്ങൾക്കായി ഏജന്റുമാർ സ്വന്തം അക്കൗണ്ടിൽ നിന്ന് ചെറിയൊരു തുക ഉടമകൾക്ക് നൽകുകയും ചെയ്യും. പിന്നീട് ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ ഈ രേഖകൾ മറയാക്കി ഉടമകൾ പോലുമറിയാതെ കോടികളുടെ ബിസിനസ് വായ്പകൾ സംഘം തട്ടിയെടുക്കുകയാണ് രീതി.





























