തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ലെന്നും ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും സാധിക്കില്ലെന്നും കീഴ്വഴക്കമല്ല, രാഷ്ട്രീയമാണ് വലുതെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് കൺവീനർ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ടെന്നും ഇത്തരം പോക്കുവരവുകൾ പുതിയ കാര്യമല്ലെന്നും ബിനോയ് പറഞ്ഞു. ‘പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി തർക്കിക്കാൻ ഒന്നുമില്ല. ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്. കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. എല്ലാ കീഴ്‌വഴക്കവും മാറേണ്ടി വന്നാൽ മാറിയേ തീരൂ. കീഴ്വഴക്കമല്ല രാഷ്ട്രീയമാണ് വലുത്. കീഴ്വഴക്കമല്ല എൽഡിഎഫ് ആണ് വലുത്. എല്ലാ സ്ഥാനങ്ങളും പാർട്ടിയിൽ പങ്കുവെച്ചേ തീരൂ. ചെറുതേ വലുതോ ആകട്ടെ, അത് പങ്കുവെക്കുന്നതിലൂടെയാണ് ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ’. ബിനോയ് വിശ്വം പ്രതികരിച്ചു.
‘എൽഡിഎഫിനെ ദുർബലമാക്കാനല്ല എൽഡിഎഫിന്‍റെ ആവശ്യം. മറിച്ച് കൂടുതൽ ശക്തിപ്പെടുത്താനാണ്. ഒറ്റക്കെട്ടായി പോകണമെങ്കിൽ പങ്കുവെക്കലുകൾ അനിവാര്യമാണെന്ന ബോധ്യം വേണം. മുഖ്യമന്ത്രിപട്ടം വേണ്ടെന്നുവെച്ച പാർട്ടിക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് എന്തു വലിപ്പം? പരസ്യമായിട്ടല്ല ഇക്കാര്യങ്ങളൊന്നും സിപിഐ ഉന്നയിച്ചത്. വളരെ മാന്യമായ രീതിയിലാണ് ഞങ്ങൾ ആദ്യം മുതലേ വിഷയം അവതരിപ്പിച്ചത്. ഇതൊന്നുമറിയാതെ സിപിഐ പുറത്ത് പറഞ്ഞുനടക്കുന്നത് എന്തോ അപരാധമാണെന്ന് പറയുന്നത് ശരിയല്ല’. ബിനോയ് ആഞ്ഞടിച്ചു.





























