തിരുവനന്തപുരം : ബാര്‍ കോഴയുമായി ബന്ധപ്പെട്ട് അന്വേഷണാനുമതി നല്‍കുന്നതിന് മുമ്പ് ഗവര്‍ണര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ആണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മുന്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് സർക്കാർ അനുമതി തേടിയ സംഭവത്തിലാണ് കൂടുതല്‍ രേഖകള്‍ തേടിയത്. കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്ക് എതിരെ ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണ സാധ്യത തേടിയത്.
മുന്‍ മന്ത്രിമാരെന്ന നിലയില്‍ ഇവരുടെ നിയമനാധികാരി ഗവര്‍ണറാണ്. അതിനാലാണ് ഗവര്‍ണറുടെ അനുമതി തേടി സര്‍ക്കാര്‍ രാജ്ഭവനെ സമീപിച്ചത്. മൂന്നാഴ്ചയ്ക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട ഫയല്‍ രാജ്ഭവനിലെത്തിയത്. അനുമതി നല്‍കും മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ തന്നെ കാണണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഐജിയുമായും ഗവര്‍ണര്‍ ആശയവിനിമയം നടത്തിയിരുന്നു. ഇതിന് ശേഷമാണ് കൂടുതല്‍ രേഖകള്‍ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.