തിരുവനന്തപുരം : വ്യവസായി ബിജു രമേശിന്റെ ആരോപണത്തിന്റ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരേ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഗവർണറുടെ അനുമതിതേടും. നേരത്തേ തന്നെ ഈ ആരോപണം അന്വേഷിച്ച് അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തിയതാണെന്ന് കാണിച്ച് രമേശ് ചെന്നിത്തല ഗവർണർക്ക് മുൻകൂർ നിവേദനം നൽകി. രണ്ട് ഭാഗവും പരിഗണിച്ചാകും ഗവർണർ തീരുമാനമെടുക്കുക.
രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാർ എന്നിവർക്ക് കോഴനൽകിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ബാർകോഴ കേസിൽ എൽ.ഡി.എഫ്. കൂടുതൽ എതിർത്ത കേരള കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് വന്ന സാഹചര്യത്തിലായിരുന്നു ബിജു രമേശ് വീണ്ടും ആരോപണം ഉന്നയിച്ചത്. മാണിക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഉറച്ചുനിന്ന ബിജു രമേശ് ആരോപണത്തിൽ നിന്ന് പിന്മാറാൻ ജോസ് കെ. മാണി തനിക്ക് പണം വാഗ്ദാനം ചെയ്തെന്നും ആരോപിച്ചിരുന്നു.
ഈ ആരോപണത്തിന്റെ വെളിച്ചത്തിലാണ് ചെന്നിത്തലയടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരേ വിജിലൻസ് അന്വേഷണം സർക്കാർ പരിഗണിക്കുന്നത്. കേന്ദ്ര നിയമഭേദഗതിയനുസരിച്ച് ജനപ്രതിനിധികളുടെ പേരിൽ വിജിലൻസ് അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി വേണം. മുമ്പ് പ്രോസിക്യൂഷന് മാത്രമായിരുന്നു ഗവർണറുടെ അനുമതി വേണ്ടിയിരുന്നത്. സർക്കാർ ഗവർണറുടെ അനുമതിതേടുമെന്ന് മുൻകൂട്ടി കണ്ടാണ് പ്രതിപക്ഷനേതാവ് മുൻകൂർ അപേക്ഷ രാജ് ഭവനിലെത്തിച്ചത്. ആരോപണം സംബന്ധിച്ച് ബിജു മൊഴി നൽകിയിരുന്നു.
തെളിവായി നൽകിയ ടേപ്പിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന് ശാസ്ത്രീയ പരിശോധനയിലും കണ്ടെത്തി. ഇത് തെളിവായി സ്വീകരിക്കില്ല. കേസ് ഇപ്പോഴും കോടതിയിലാണ്. അതിനാൽ വീണ്ടും അന്വേഷണത്തിന് അനുമതി നൽകരുതെന്നാണ് ചെന്നിത്തലയുടെ ആവശ്യം. വിജിലൻസ് അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഗവർണറോട് അനുമതി തേടുക. കോവിഡ് ചികിത്സയിലായ ഗവർണർ ഓഫീസിൽ വന്ന ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ.