കൊൽക്കത്ത : ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ തുടരുന്ന ബംഗാളിലെ ബരാക്പൊരയില്‍ വീണ്ടും സംഘര്‍ഷം. ബരാക്പൊരയിലെ ഭട്‍പാരയിലാണ് ബോംബേറ് ഉണ്ടായത്. നാല് പേര്‍ക്ക് പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ബരാക്പൊരയിലെ ബിജെപി എംപി അര്‍ജ്ജുന്‍ സിങിന്റെ വീടിന് നേരെയും ബോംബേറ് നടന്നിരുന്നു.
ബംഗാളിലെ ബിജെപി – തൃണമൂല്‍ സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാൻകര്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടാകുന്നത്. ഇന്നലെ രാത്രിയോടെ ഒരു സംഘം ഭട്പാരിയല്‍ സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ചില വീടുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ബരാക്പൊര പോലീസ് കമ്മീഷണര്‍ മനോജ് വെര്‍മ്മ വ്യക്തമാക്കി.
ബിജെപി നേതാവ് അര്‍ജ്ജജുന്‍ സിങ് എംപിയായ ബരാക്പൊരയില്‍ ഭട്പാര ഒഴികെയുള്ള എല്ലാ നിയമസഭ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. പിന്നാലെ വൻ സംഘർഷം ഉണ്ടാവുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അർജ്ജുൻ സിങിന്റെ വസതിക്ക് നേരെയും ബോംബാക്രമണം നടന്നിരുന്നു. തന്നെ കൊല്ലാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമമാണെന്നായിരുന്നു അർജ്ജുൻ സിങിന്റെ ആരോപണം.