ഡൽഹി: പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും എല്ലാവരുടെയും അഭിപ്രായം കേൾക്കുക എന്നത് ജനാധിപത്യത്തിൽ വോട്ടർമാരുടെ അവകാശമാണെന്നും ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച മറുപടിയിലാണ് വിശദീകരണം. ഏപ്രിൽ 21-ന് രാജസ്ഥാനിലും 22-ന് ഉത്തർപ്രദേശിലും തിരഞ്ഞെടുപ്പുറാലികളിലായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമർശങ്ങൾ. കോൺഗ്രസിന്റെ പ്രകടനപത്രികയിൽ മുസ്‌ലിം ലീഗിന്റെ സ്വാധീനമുണ്ട്, കോൺഗ്രസ് ഭരണത്തിൽ വന്നാൽ സ്വത്തും സമ്പത്തും മുസ്‌ലിങ്ങൾക്ക് വിതരണംചെയ്യും, സ്ത്രീകളുടെയും പെൺകുട്ടികളുടെയും താലിമാലപോലും തട്ടിയെടുക്കും തുടങ്ങിയ പരാമർശങ്ങൾക്കെതിരേയാണ് കോൺഗ്രസും ഇടതുപാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് കോൺഗ്രസ് പ്രധാനമന്ത്രിയെ എതിർക്കുന്നതിലൂടെ രാജ്യത്തിന്റെ അടിസ്ഥാനമതത്തെയും പൗരാണിക സംസ്കാരത്തെയുമാണ് എതിർക്കുന്നതെന്ന് കത്തിൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ വസ്തുതകളെ അടിസ്ഥാനമാക്കി നടത്തുന്നതാണ്. പ്രതിപക്ഷത്തിന്റേതുമാത്രമല്ലാത്ത സ്വരങ്ങളും കേൾക്കുക എന്നത് രാജ്യത്തെ വോട്ടർമാരുടെ അവകാശമാണ്. കോൺഗ്രസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ജനങ്ങളെ അറിയിക്കുകയായിരുന്നു പ്രധാനമന്ത്രി. കോൺഗ്രസും മുസ്‌ലിം ലീഗിനെപ്പോലെ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ വിഭജനത്തിന്റെ വിത്തിട്ടത് മുസ്‌ലിം ലീഗാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന് വിട്ടുനിന്നതിലൂടെ കോൺഗ്രസ് പാപംചെയ്തു. ഹിന്ദുത്വത്തെ വിലകുറച്ചുകാട്ടാൻ ശ്രമിക്കുന്ന പാർട്ടിക്കെതിരേ നടപടിവേണമെന്നും നഡ്ഡ ആവശ്യപ്പെടുകയും ചെയ്തു.





























