ബെംഗളൂരു : ബ്യൂട്ടിപാര്‍ലര്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവും മകനും പിടിയില്‍. ബെംഗളൂരുവില്‍ മൂന്ന് ബ്യൂട്ടിപാര്‍ലറുകളുടെ ഉടമയും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്ന ഗീതയാണ് കൊല്ലപ്പെട്ടത്. ഗീത ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മംഗമ്മാന്‍പാളയത്ത് ഒറ്റയ്ക്കായിരുന്നു താമസം.
ഓഗസ്റ്റ് 16-ന് പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ ക്വട്ടേഷന്‍ സംഘമാണ് ഗീതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സമയം രണ്ടുപേര്‍ വീടിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ഇറങ്ങുന്നതും മൂന്ന് പേര്‍ വീടിനകത്തേക്ക് കയറുന്നതും കണ്ടിരുന്നതായി അയല്‍ക്കാരന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. വെട്ടേറ്റ ഗീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പോലീസ് ആദ്യം മകനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് രാവിലെ ഏഴ് മണിയോടെ ഗീതയുടെ വീട്ടിലെത്തിയ മകനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിയുന്നത്.
ഗീതയുടെ പിതാവ് നല്‍കിയ വസ്തുവിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. ഗീതയുടെ പിതാവിന്റെ പേരിലുള്ള വസ്തു മകനായ വരുണിനാണ് നല്‍കിയത്. എന്നാല്‍ ഗീത ഇതിനെ എതിര്‍ക്കുകയും ഒടുവില്‍ മകന്‍ അമ്മയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കുകയും ചെയ്തു. നാല് വര്‍ഷം മുമ്പായിരുന്നു ഈ സംഭവം നടന്നത്.
അടുത്തിടെ മുത്തച്ഛന്‍ നല്‍കിയ വസ്തു വരുണ്‍ രണ്ട് കോടി രൂപയ്ക്ക് മറ്റൊരാള്‍ക്ക് വിറ്റു. ഇതില്‍ 1.5 കോടി ആദ്യഘട്ടത്തില്‍ വരുണിന് ലഭിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ ഗീത വസ്തുവില്‍ അവകാശം ഉന്നയിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതേതുടര്‍ന്ന് സ്ഥലം വാങ്ങിയ വ്യക്തി ബാക്കി തുക വരുണിന് നല്‍കിയില്ല. ഗീത കേസ് പിന്‍വലിച്ചാല്‍ മാത്രമേ ബാക്കി തുക നല്‍കൂ എന്നായിരുന്നു ഇയാളുടെ നിലപാട്. കേസ് പിന്‍വലിക്കാന്‍ മകന്‍ വരുണും ഭര്‍ത്താവും പലതവണ ഗീതയുമായി സംസാരിച്ചെങ്കിലും ഗീതയുടെ കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് ഗീതയെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്.