ദില്ലി: 2002 ലെ ഗോധ്ര സംഭവത്തെ തുടര്‍ന്ന് ’ഗുജറാത്തിലുണ്ടായ സംഭവവികാസങ്ങള്‍ക്ക്’ ശേഷം താൻ നരേന്ദ്ര മോദിയെ വിമർശിച്ചിരുന്നതായി ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ നാല് മാസം ഗുജറാത്തിൽ ചെലവഴിച്ച് ജനങ്ങളുമായി ഇടപഴകിയതിന് ശേഷം മോദിയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘റെവല്യൂഷണറി രാജ്: നരേന്ദ്ര മോദീസ് 25 ഇയേഴ്സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ആരിഫ് മുഹമ്മദ് ഖാൻ ഇക്കാര്യം പറഞ്ഞത്. ഗോധ്ര സംഭവത്തിനുശേഷം ഗുജറാത്തിൽ നാല് മാസം ചെലവഴിച്ച് ജനങ്ങളുമായി ഇടപഴകിയില്ലായിരുന്നെങ്കിൽ തന്റെ കാഴ്ചപ്പാട് മാറുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദിയെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ ഉണ്ടെന്ന് എനിക്ക് തോന്നി. അദ്ദേഹം ദൃഢനിശ്ചയമുള്ള ആളാണ്, തന്റെ ലക്ഷ്യങ്ങൾക്കായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 2019-ൽ മുത്തലാഖ് നിരോധിച്ച് നിയമം നടപ്പിലാക്കിയതിന് പ്രധാനമന്ത്രിയെ ഖാൻ പ്രശംസിച്ചു. ഭാവിയിൽ, ഈ തീരുമാനത്തെ ഒരു സുപ്രധാന പരിഷ്കാരമായി ആളുകൾ കാണുമെന്ന് അദ്ദേഹം പറഞ്ഞു.





























