കുന്നന്താനം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം ഉപേക്ഷിച്ച നിലയിലായ കെ റെയിൽ പദ്ധതി പൊടിതട്ടിയെടുത്ത് വീണ്ടും സാമൂഹ്യ ആഘാത പഠനം നടത്താൻ ഉത്തരവ് നൽകിയ സർക്കാർ നടപടിക്കെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രഖ്യാപിച്ച കിടപ്പാട സംരക്ഷണ വാരാചരണം തുടങ്ങി.
നവംബർ 7 വരെ നീണ്ടുനിൽക്കുന്ന വാരാചരണ പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കുന്നന്താനം നടയ്ക്കൽ ജംഗ്ഷനിൽ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി നിർവഹിച്ചു. പദ്ധതിക്ക് യാതൊരുവിധ അംഗീകാരവും നൽകിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ സ്ഥലം ഏറ്റെടുക്കാനടക്കം നടത്തിയ ശ്രമങ്ങൾക്ക് നിയമ പിൻബലം ഇല്ലെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടും പദ്ധതി പുനർജിപ്പിക്കാനുള്ള സംസ്ഥാനസർക്കാർ നീക്കം ജനങ്ങളോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണെന്ന് പുതുശ്ശേരി പറഞ്ഞു.
ഇല്ലാത്ത പദ്ധതിയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്നതെന്തിനെന്ന് ചോദിച്ച ഹൈക്കോടതി പദ്ധതിയുടെ പേരിൽ നടത്തുന്ന ധൂർത്തും ദുർവ്യയവും നിർത്തണമെന്ന് പറഞ്ഞിട്ടും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് സർക്കാർ പെരുമാറുന്നത്. കെ – റെയിൽ പദ്ധതിയുടെ പിന്നിലും കമ്മിഷൻ തട്ടുക മാത്രമാണ് ലക്ഷ്യമാക്കിയിരുന്നതെന്ന് അകത്തളങ്ങളിൽ ഇവർക്കുവേണ്ടി അന്ന് കരുക്കൾ നീക്കിയിരുന്ന സ്വപ്ന സുരേഷ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.
വീണ്ടും സാമൂഹ്യ ആഘാത പഠനത്തിന് ഉത്തരവ് നൽകുക വഴി പഴയതുപോലെ സംസ്ഥാനത്തുടനീളം സംഘർഷം ക്ഷണിച്ചു വരുത്താനാണ് മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുന്നതെന്നും പദ്ധതി ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നും പുതുശ്ശേരി പറഞ്ഞു.
സമിതി ജില്ലാ കൺവീനർ മുരുകേഷ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ കൺവീനർ ബാബു കുട്ടൻചിറ, റോസിലിൻ ഫിലിപ്പ്, അഖിൽ ഓമനക്കുട്ടൻ, വി. ജെ. റെജി, ടി. എസ്. എബ്രഹാം, ജോസഫ് വെള്ളിയാകുന്നത്ത്, റിജോ മാമൻ, സുരേഷ് സ്രാമ്പിക്കൽ, സി. എം. എബ്രഹാം, ജെയിംസ് കാക്കനാട്ടിൽ, രാധാ നായർ, ടി. എം. മാത്യു, രാധാമണി എന്നിവർ പ്രസംഗിച്ചു. നാളെ മുതൽ 7 വരെയുള്ള തീയതികളിൽ ജില്ലയിലെ വിവിധ പ്രാദേശിക യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.