പത്തനംതിട്ട : കേരളത്തില്‍ വനിതാ കുറ്റവാളികള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. പെണ്‍ഗുണ്ടകളും പെണ്‍മാഫിയകളും പ്രൊഫഷണലായി തന്നെ കളം പിടിച്ചിരിക്കുന്നു. വിവാഹത്തട്ടിപ്പും ബ്ലാക് മെയിലിങ്ങും കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ സ്ത്രീകള്‍ കണ്ണികളായ സംഭവങ്ങള്‍ നിരവധിയാണ്. ഇന്ന് ആര്‍ക്കും ആരെയും വിശ്വാസമില്ലാതെ ആയിരിക്കുന്നു. കേരളത്തില്‍ അടുത്തിടെയായി നടക്കുന്ന സംഭവ വികാസങ്ങള്‍ തന്നെയാണ് ഇതിന് കാരണം. ഒരു സ്ത്രീ ലിഫ്റ്റ് ചോദിച്ചാല്‍ പോലും കൊടുക്കാന്‍ ഭയമായി തുടങ്ങി ആളുകള്‍ക്ക്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പല നിയമങ്ങളും പല സ്ത്രീകളും ദുരുപയോഗം ചെയ്യുന്നു.
കാമുകനൊപ്പം ജീവിക്കാൻ വേണ്ടി കണ്ണൂർ തയ്യിലിൽ സ്വന്തം കുഞ്ഞിനെ പാറക്കല്ലിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശരണ്യയും ക്രൂരകൃത്യങ്ങള്‍ നടത്തിയ ജോളിയും അനുശാന്തിയും ലൈലയുമൊക്കെ നമ്മുടെ മനസ്സില്‍ കുറച്ചുകാലത്തേക്കെങ്കിലും ഉണ്ടാകും. പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളുമായി കൂടത്തായിയിലെ കൊലപാതകങ്ങൾക്ക് സാമ്യതകൾ ഏറെയാണ്. പിണറായിയിൽ സൗമ്യ തന്റെ മക്കളെയും സ്വന്തം അച്ഛനെയും അമ്മയെയുമാണ് പലപ്പോഴായി വിഷം കൊടുത്തുകൊന്നത്. വഴി വിട്ട ബന്ധങ്ങൾ ചോദ്യം ചെയ്യുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു സൗമ്യ അറുംകൊലയ്ക്ക് മുതിർന്നത്. കൂടത്തായിയിലും അടുത്ത ബന്ധുവായ ജോളി തന്നെ പ്രതിസ്ഥാനത്തെത്തുന്നു.
ജോളി എന്ന ഭീതി മായും മുമ്പേ തന്നെ പത്തനംതിട്ട ഇലന്തൂരിൽ നിന്നും അടുത്ത പൈശാചികമായ പ്രവർത്തി ചെയ്ത സ്ത്രീയുടെ പേരും എത്തി, ലൈല. ലൈലയുടെ ചെയ്തികൾ ഇതുവരെ കേട്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായിരുന്നു. മനുഷ്യമനസാക്ഷി ഞെട്ടിക്കുന്ന തരത്തിലുള്ളത്. കൈകാലുകൾ ബന്ധിക്കപ്പെട്ട ഇരകളുടെ രഹസ്യ ഭാഗങ്ങളിൽ മൂർച്ചയേറിയ കത്തി കുത്തി ഇറക്കുകയും അവരുടെ മാംസം ഭക്ഷിക്കുകയും ചെയ്തു എന്ന് അവര്‍ തന്നെ പറഞ്ഞു. ലൈലയെക്കുറിച്ചുള്ള വാർത്തയും എല്ലാവരെയും അമ്പരപ്പിച്ച സമയത്താണ് അടുത്ത വാർത്ത വരുന്നത്.
പെണ്‍കുട്ടി നല്‍കിയ കഷായവും ജ്യൂസും കുടിച്ച് പാറശാല സ്വദേശി ഷാരോണ്‍ മരിച്ചെന്ന വാര്‍ത്ത. വാര്‍ത്ത വന്നപ്പോള്‍ മലയാളികള്‍ ആദ്യം വിശ്വസിച്ചില്ല. പാവം ഒരു പെണ്‍കുട്ടി ഇത് ചെയ്യുമെന്ന് കരുതിയില്ല. എന്നാല്‍ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറിനകം എല്ലാം തെളിയിക്കുകയായിരുന്നു. കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രിത നീക്കം നടത്തിയ ഗ്രീഷ്മ ഒടുക്കം പിടിച്ച് നിൽക്കാനാവാതെ കുറ്റം സമ്മതിക്കുകയിരുന്നു.
ഇന്ന് കേരളത്തിന്റെ പേടിപ്പെടുത്തുന്ന പേരായി മാറി കഴിഞ്ഞിരിക്കുകയാണ് ഇവൾ. കീടനാശിനി ഒരു വ്യക്തിയുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് മൊബൈലിൽ നിന്നും ഗൂഗിളിൽ നിരന്തരം സെർച്ച് ചെയ്തതിന്റെ തെളിവുകൾ അടക്കം ചോദ്യം ചെയ്യലിൽ പോലീസ് നിരത്തിയപ്പോൾ അതുവരെ ഞാനൊന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് പിടിച്ചു നിന്നവൾ കീഴടങ്ങി. ഗൂഗിളിൽ സെർച്ച് ചെയ്തതിന്റെ തെളിവുകൾ പോലീസിന്റെ കൈയിലുണ്ട്.
ക്രൂരമായ കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ സ്ത്രീകള്‍ കണ്ണികളായ സംഭവങ്ങള്‍ കേരളത്തില്‍ കൂടിവരികയാണ്. അടുത്തകാലത്ത് നടന്ന പല കുറ്റകൃത്യങ്ങളും ആഡംബര ജീവിതം ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് കാണാം. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത കുറ്റകൃത്യങ്ങളില്‍ സ്ത്രീയുടെ പങ്കാളിത്തം വര്‍ധിപ്പിച്ചു. കുറ്റകൃത്യങ്ങളില്‍ പ്രൊഫഷനല്‍ സ്വഭാവം ആര്‍ജിച്ചെടുത്തു. 1980 വരെയുള്ള പോലീസ് രേഖകളില്‍ പോക്കറ്റടി, മോഷണം, വ്യാജ വാറ്റ്, സ്വയരക്ഷക്കായി നടത്തിയ കൊലപാതകങ്ങള്‍ എന്നിവയായിരുന്നു സ്ത്രീകള്‍ പ്രതികളായ പ്രധാന കുറ്റങ്ങള്‍. അന്ന് സഹായിയുടെയും പ്രേരകയുടെയും റോള്‍ നിര്‍വഹിച്ചിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ ആസൂത്രകരായി മാറി.
കുറ്റകൃത്യങ്ങളുടെ കാര്യത്തിലുണ്ടായ വര്‍ധനവ് പോലെ തന്നെ സ്ത്രീകളുടെ പങ്കാളിത്തത്തിലും ആനുപാതികമായ വര്‍ധനവുയുണ്ടായി. കുറ്റകൃത്യം ചെയ്യാനുള്ള മനോഭാവം സ്ത്രീകളില്‍ വര്‍ധിച്ചു. എന്നാല്‍ അവര്‍ക്കു ലഭിക്കുന്ന അമിത വാര്‍ത്താ പ്രാധാന്യം സ്ത്രീ കുറ്റവാളികള്‍ കൂടുന്നു എന്ന ചിന്തയിലേക്ക് സമൂഹത്തെ നയിക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കുമൊക്കെ ഈ അഭിപ്രായ രൂപവത്കരണത്തില്‍ ചെറുതല്ലാത്ത ഒരു പങ്കുമുണ്ട്.
സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയാണ് മിക്ക സ്ത്രീകളെയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകം. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത സമൂഹത്തില്‍ വ്യാപിച്ചതോടെയാണ് കുറ്റകൃത്യങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിച്ചത്. ആഡംബരത്തിന്റെയും പണത്തിന്റെയും പ്രലോഭനത്തില്‍ സത്രീകള്‍ എളുപ്പം വീണു പോകുകയും ചെയ്തു. സമൂഹത്തില്‍ പൊതുവിലുണ്ടായ ജീര്‍ണതകളുടെ തുടര്‍ച്ച തന്നെയാണ് സ്ത്രീകളുടെ ജീവിതത്തില്‍ വന്ന മാറ്റവും. ആര്‍ഭാട ജീവിതവും വലിയ വീടും കാറുമൊക്കെ സ്വപ്നം കണ്ട് കുറുക്കുവഴികള്‍ തേടിയതോടെ സ്ത്രീകളില്‍ കുറ്റവാസനയും കൂടി.
ചെറിയ കുറ്റകൃത്യങ്ങളിലൂടെ കുറച്ചുകാലത്തെ പ്രവര്‍ത്തനത്തിലൂടെ സ്ത്രീകളും ക്രമേണ പ്രൊഫഷണല്‍ സ്വഭാവം ആര്‍ജിച്ചെടുക്കുന്നു. ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ പ്രായത്തിലാണ് സ്ത്രീയും പുരുഷനും കുറ്റവാളിയായി മാറുന്നത്. കുറ്റവാളികളായ വനിതകളുടെ പ്രായപരിധി 18നും 50നും ഇടയിലാണ് എന്ന കാര്യം സ്ത്രീകളിലെ യുവസമൂഹത്തിലാണ് കുറ്റവാളികള്‍ കുടിവരുന്നത് എന്ന് വ്യക്തമാക്കുന്നു. ധാര്‍മിക മൂല്യച്യുതിയും ലക്ഷ്യപ്രാപ്തിയില്ലായ്മയും വഴിവിട്ട ജീവിതവും എല്ലാം കൂടി ഒത്തുചേരുമ്പോള്‍ ജയിലറകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശന കവാടം ഒരുങ്ങുന്നു.