കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകൽ തിനവിളപടി മുതലുള്ള മൂന്ന് ഭാഗങ്ങളിൽ ടാറിങ് ഇളകി മാറി. മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറികൊണ്ടിരുന്ന ഭാഗങ്ങളിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് ഉയർത്തി നിരപ്പാക്കിയിരുന്നു. ഈ ഭാഗം ടാർ ചെയ്തുവെങ്കിലും ഇവിടെ മുറിഞ്ഞകൽ ജംഗ്ഷൻ മുതൽ ഏകദേശം മുന്നൂറ് മീറ്ററിനുള്ളിൽ മൂന്ന് സ്ഥലങ്ങളിൽ ആണ് ടാറിങ് ഇളകി കുഴി രൂപപെട്ടിരിക്കുന്നത്. ടാറിങ് ഇളകി മാറിയ ഭാഗത്ത് കെ എസ് റ്റി പി അധികൃതർ അപകട സൂചന നൽകിയിട്ടുണ്ട് എങ്കിലും ഈ ഭാഗം വീണ്ടും ടാർ ചെയ്തിട്ടില്ല.
ശബരിമല തീർഥാടന കാലമായതിനാൽ നിരവധി അയ്യപ്പ ഭക്തർ ആണ് ഈ വഴി കടന്നു പോകുന്നത്. ഇരുചക്ര വാഹന യാത്രക്കാർ അടക്കമുള്ളവർ ഈ കുഴിയുടെ അടുത്ത് എത്തിയതിന് ശേഷമാണ് അപകടം ശ്രദ്ധയിൽ പെടുക. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. മുറിഞ്ഞകൽ ജംഗ്ഷനിൽ അതിരുങ്കൽ റോഡ് വന്നുചേരുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന ഓട ഇടിഞ്ഞ് താഴുകയാണ് ചെയ്തത്. ഈ ഭാഗത്ത് വലിയ വാഹനങ്ങൾ കയറി ഇറങ്ങി കുഴി വലുതാവുകയും ചെയ്തു. എന്നാൽ ഓട ഉയർത്തി നിർമ്മിക്കുന്നതിന് പകരം കുഴി പാറ വേസ്റ്റ് ഇട്ട് നികത്താൻ ശ്രമിച്ചു എങ്കിലും പാറവേസ്റ്റ് റോഡിൽ നിരന്ന് കൂടുതൽ തകർച്ചയിലേക്ക് നീങ്ങുകയാണ് ഉണ്ടായത്. ഈ ഭാഗത്ത് ടാറിങ് കഴിഞ്ഞ് കിടക്കുന്നതിനാൽ വാഹനങ്ങൾ വലിയ വേഗതയിൽ ആണ് പലപ്പോഴും വരുന്നത്. ഈ വാഹനങ്ങൾ കുഴിയിൽ വീണ് വലിയ അപകടങ്ങൾക്ക് കാരണമാകുന്നതിനും ഇടയാകും.





























