ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ തങ്ങളുടെ യുദ്ധവിമാനത്തിലെ പൈലറ്റുമാരെ ഖത്തർ പിടികൂടിയിട്ടുണ്ടെന്നും അവരെ മോചിപ്പിക്കണമെന്നും ഇറാൻ. മൂന്ന് പൈലറ്റുമാരെയാണ് ഖത്തർ പിടികൂടിയതെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് (ICRC) മേധാവിക്ക് ഇറാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബാഗർസാദെ കത്തയച്ചു. ജവാദ് സലേഹി, അബ്ദുൾ മജീദ് ദഷ്തിയൻ, ഇമ്രാൻ ബെഹ്റോഷിയൻ എന്നീ പൈലറ്റുമാരെ ആറുമാസമായി ഖത്തർ തടങ്കലിൽ വെച്ചിരിക്കുകയാണെന്നാണ് കത്തിൽ ആരോപിച്ചിരിക്കുന്നത്.
മാർച്ച് രണ്ടിന് നടന്ന അതേ ഓപ്പറേഷനിൽ കൊല്ലപ്പെട്ട മറ്റൊരു പൈലറ്റ് മജീദ് ഖസേമിയുടെ മൃതദേഹം തിരികെ നൽകിയതായും കത്തിൽ പറയുന്നു. എന്നാൽ ഇറാന്റെ അവകാശവാദങ്ങൾ ഖത്തർ നിഷേധിച്ചു. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിൽ തങ്ങൾ അത്ഭുതം പ്രകടിപ്പിക്കുന്നുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് ബിൻ മുഹമ്മദ് അൽ-അൻസാരി പറഞ്ഞു. ‘ഇറാനിയൻ പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അവകാശവാദങ്ങളെ ഞങ്ങൾ ശക്തമായി നിഷേധിക്കുന്നു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളും മുൻകൈകളും നടന്നുക്കൊണ്ടിരിക്കുന്ന ഈ പ്രത്യേക വേളയിലെ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിൽ ഞങ്ങൾ അത്ഭുതം പ്രകടിപ്പിക്കുന്നു’ മജീദ് ബിൻ മുഹമ്മദ് അൽ-അൻസാരി എക്‌സിൽ കുറിച്ചു. ഖത്തർ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് വിമാനത്തിലെ പൈലറ്റുമാരുമായി ബന്ധപ്പെട്ടിരുന്നു. അവരിൽനിന്ന് പ്രതികരണം ഉണ്ടായില്ല. അന്താരാഷ്ട്ര നിയമപ്രകാരം ഞങ്ങളുടെ പ്രദേശം പ്രതിരോധിക്കുന്നതിനുള്ള ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഔദ്യോഗിക ചാനലുകൾ വഴി അപ്പോൾത്തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും ഖത്തർ വ്യക്തമാക്കി.
കണ്ടെത്തിയ പൈലറ്റുമാരിൽ ഒരാളുടെ ഭൗതികാവശിഷ്ടങ്ങൾ കൈമാറുന്നത് ഏകോപിപ്പിക്കുന്നതിനായി ഖത്തർ ഇറാനിയൻ പക്ഷവുമായി ആശയവിനിമയം നടത്തിയിരുന്നു. ഏപ്രിൽ മാസത്തിൽ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഖത്തർ സന്ദർശിക്കാൻ ഇറാനിയൻ സംഘത്തിന് ഖത്തർ ക്ഷണം നൽകുകയും ചെയ്തിരുന്നു, എന്നാൽ ഇറാൻ ഭാഗത്തുനിന്ന് ഇതുവരെ ആ ക്ഷണത്തിന് മറുപടി ലഭിച്ചിട്ടില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഖത്തറിലെ ഒരു സൈനിക താവളത്തിൽ നടത്തിയ സൈനിക നടപടിക്കിടയിൽ വിമാനങ്ങളിൽ നിന്ന് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയ മൂന്ന് പൈലറ്റുമാരെ ഖത്തർ പിടികൂടുകയായിരുന്നുവെന്നാണ് ഇറാന്റെ വാദം.
































