ബീജിംഗ്: രക്ഷാപ്രവർത്തകരുടെ നിർദേശം അവഗണിച്ചതിനെ തുടർന്ന് വനയാത്രയ്ക്കിടെ വഴിതെറ്റിയവർ 30 മണിക്കൂറോളം മലയിൽ കുടുങ്ങി. ബീജിംഗിലെ ഹുവൈറോ ജില്ലയിലാണ് സംഭവം. ഔഷധസസ്യങ്ങൾ ശേഖരിക്കാൻ പോയ 73കാരനും 58കാരിയുമാണ് വഴിതെറ്റി മലയിൽ കുടുങ്ങിയത്. ഇരുവരെയും കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തകർ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ആദ്യം നൽകിയ നിർദേശങ്ങൾ ഇരുവരും പാലിച്ചില്ലെന്നാണ് വിവരം. ഇതോടെ മണിക്കൂറുകളോളം ഇവർ മലയിൽ തന്നെ തുടരേണ്ടിവന്നു. പ്രതികൂല കാലാവസ്ഥയും ദുർഘടമായ ഭൂപ്രദേശവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. പിന്നീട് രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിൽ ഇരുവരെയും കണ്ടെത്തി സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
മലയിൽനിന്ന് ആരെങ്കിലും പേര് വിളിച്ചാൽ തിരിച്ചുവിളിക്കരുതെന്ന അന്ധവിശ്വാസമാണ് ഇരുവരെയും വിളി കേൾക്കുന്നതിൽനിന്ന് തടഞ്ഞത്. കേൾവി പരിമിധിയുള്ള ഇരുവരും ഔഷധസസ്യങ്ങൾ ശേഖരിക്കുന്നതിനായി പതിവായി മലകയറാറുണ്ട്. മലയോര മേഖലയിൽ സിഗ്നൽ ലഭിക്കാത്തതിനാൽ ഇരുവരും ഫോണുകളും കൈവശം കരുതിയിരുന്നില്ല. ഭക്ഷണവും വെള്ളവുംപോലും ഇരുവരും കരുതിയിരുന്നില്ല.ഇരുവരെയും കാണാതായെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി. 17 മണിക്കൂർനീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. 30 മണിക്കൂറിലധികം വനത്തിൽ കുടുങ്ങിയതിനാൽതന്നെ ഇരുവരും ഏറെ ക്ഷീണിതരായിരുന്നു. രക്ഷാപ്രവർത്തകരുടെ വിളി കേട്ടിരുന്നതായി ഇരുവരും പിന്നീട് വ്യക്തമാക്കി.മലയിൽനിന്ന് ഒരാളുടെ പേര് വിളിക്കുന്നത് കേട്ടാൽ പ്രതികരിക്കരുതെന്നാണ് ചൈനയിലെ പഴയ വിശ്വാസം. അങ്ങനെ പ്രതികരിച്ചാൽ അപകടം സംഭവിക്കുമെന്നും വിശ്വാസമുണ്ട്.
ചൈനീസ് നാടോടിക്കഥകൾ പ്രകാരം മലകളിലെ ദുരാത്മാക്കൾ പരിചയമുള്ളവരുടെ ശബ്‌ദം അനുകരിക്കുമെന്നാണ് വിശ്വാസം, വഴിതെറ്റിയവരെ ഇത്തരത്തിൽ പേരെടുത്ത് വിളിച്ച് ദുരാത്മാക്കൾ അപകടത്തിലേക്ക് നയിക്കുമെന്നും ഇവിടത്തുകാർ വിശ്വസിക്കുന്നു. ഇതേതുടർന്നാണ് ഇരുവരും രക്ഷാപ്രവർത്തകരുടെ വിളിക്ക് മറുപടി നൽകാതിരുന്നത്.































