കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ 16 വയസുകാരനെ ചുറ്റിപ്പറ്റിയുള്ള വിചിത്ര സംഭവം കൗതുകവും ആശങ്കയും ഉയർത്തുന്നു. ബെൽദംഗ സ്വദേശിയായ ഇഖ്‌ബാൽ എന്ന കൗമാരക്കാരൻ കഴിഞ്ഞ ഒരു മാസമായി കുളത്തിൽ നിന്നു കരയിലേക്ക് കയറാൻ വിസമ്മതിക്കുകയാണ്. വെള്ളത്തിൽ നിന്നു പുറത്തുവരുമ്പോൾ ഒരു അദൃശ്യശക്തി തന്നെ പിടികൂടുന്നതുപോലെ അനുഭവപ്പെടുന്നുവെന്നാണ് കുട്ടിയുടെ അവകാശവാദം.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ഇഖ്‌ബാൽ ദിവസത്തിന്റെ ഭൂരിഭാഗവും വെള്ളത്തിലാണ് ചെലവഴിക്കുന്നത്. ചില റിപ്പോർട്ടുകളിൽ കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ വിവിധ കുളങ്ങളിലായി ദീർഘസമയം വെള്ളത്തിൽ കഴിയുന്നുണ്ടെന്നും പറയുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇഖ്‌ബാൽ ഭക്ഷണം കഴിക്കുന്നതുപോലും വെള്ളത്തിൽ കിടന്നുകൊണ്ടാണെന്നാണ് നാട്ടുകാർ പറയുന്നത്. കൗതുകത്തോടെ എത്തുന്നവർ ഭക്ഷണം കുളത്തിലേക്ക് എറിഞ്ഞുനൽകുന്നതായും റിപ്പോർട്ടുകളുണ്ട്.
കുടുംബം കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും ആരോഗ്യപരമായി ഗുരുതരമായ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, ഇതിന് പിന്നിൽ മാനസികമോ പെരുമാറ്റപരമോ ആയ കാരണങ്ങൾ ഉണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ വിദഗ്ധ പരിശോധന ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.































