കായംകുളം : കായംകുളം കണ്ടല്ലൂർ കൊച്ചി ജെട്ടി ഭാഗത്ത് എക്സൈസ് ഷാഡോ സംഘം നടത്തിയ ശക്തമായ പരിശോധനയിൽ മാരക ലഹരിമരുന്നുകളുമായി ബംഗാൾ സ്വദേശി പിടിയിലായി. അസ്റാഫുൽ (44) എന്നയാളിൽ നിന്ന് 7.15 ഗ്രാം ബ്രൗൺഷുഗറും 12.96 ഗ്രാം കഞ്ചാവുമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴോ തിരികെ വരുമ്പോഴോ വലിയ ലാഭം ലക്ഷ്യമിട്ട് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചാണ് പിടികൂടിയത്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ അടങ്ങുന്ന വലിയൊരു സംഘമാണ് ഈ വിജയകരമായ ഓപ്പറേഷൻ നടത്തിയത്. മുൻപും സമാനമായ രീതിയിൽ ലഹരിമരുന്ന് വേട്ട നടത്തിയിട്ടുള്ള കായംകുളം എക്സൈസ് സംഘം, പ്രദേശത്ത് ലഹരി മാഫിയക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. പരിശോധനയിൽ പ്രിവന്റീവ് ഓഫിസര്‍ ബാബു, സിവിൽ എക്സൈസ് ഓഫിസര്‍മാർ, വനിതാ ഓഫിസര്‍ നിമ്മി കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.






























