ബെംഗളൂരു: ബോംബ് പരാമര്‍ശത്തിൽ മഹാരാഷ്ട്ര താനെ സ്വദേശിയായ 47 കാരനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. ബെംഗളൂരു വിമാനത്താവളത്തിൽ പരിശോധനക്കിടെ ബോംബ് എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു കേസ്. താനെക്കാരനായ എഞ്ചിനിയ സഞ്ജയ് പൈക്കെതിരെയാണ് ബോംബ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരിൽ നടപടി എടുത്തത്. മാർച്ച് 28-നായിരുന്നു പരിശോധനയ്ക്കിടെ സംഭവങ്ങൾ അരങ്ങേറിയത്. ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രിസ്കിങ് നടത്തുന്നതിനിടെ ആയിരുന്നു ഇയാൾ ദാ ഇനിയും പരിശോധിക്കൂ എന്റെ ബാഗിൽ ബോംബുണ്ട്’ എന്ന് ദേഷ്യത്തോടെ പറഞ്ഞത്. പിന്നാലെ ജീവനക്കാർ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
പൈയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. കോടതി അനുമതി ലഭിച്ചതിന് ശേഷം എയർലൈൻ സ്റ്റാഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 5 ന് സഞ്ജയ് പൈക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ തന്റെ ബാഗ് മൂന്നാമതും പരിശോധിക്കാൻ ഒരുങ്ങിയപ്പോഴായിരുന്നു, അതിനുള്ളിൽ ബോംബുണ്ടെന്ന് പൈ അവരോട് പറഞ്ഞത്. പല തലത്തിലുള്ള പരിശോധനകളാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് പൈ കെഐഎ പോലീസിന് മൊഴി നൽകിയതായാണ് റിപ്പോര്‍ട്ട്.






























