തിരുവനന്തപുരം : ബവ്റിജസ് കോർപറേഷന്‍റെ ഔട്ട്ലറ്റുകളിലൂടെ മദ്യം വാങ്ങുന്നതിനുള്ള ടോക്കൺ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിനു കത്ത് നൽകി. ടോക്കണില്ലാത്ത പഴയ സംവിധാനത്തിലേക്കു പോകണമെന്നും ശാരീരിക അകലം പാലിച്ച് വിൽപ്പന നടത്താൻ സൗകര്യമൊരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യം ചർച്ച ചെയ്തു വരികയാണ്. ഭീമമായ നഷ്ടമാണ് ടോക്കൺ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാൻ ബെവ്കോയെ പ്രേരിപ്പിച്ചത്. ലോക്ഡൗണിനുശേഷം മദ്യവിൽപ്പന ആരംഭിച്ചത് 2020 മേയ് 28 മുതലാണ്. ബവ്ക്യൂ ആപ്പ് വഴി ബവ്കോ, കൺസ്യൂമർഫെഡ് ഷോപ്പുകളിലും ബാറുകളിലും ഒരേ വിലയ്ക്കു മദ്യം വിൽക്കാൻ സർക്കാർ തീരുമാനിച്ചശേഷം നഷ്ടക്കണക്കു മാത്രമേ കോർപറേഷനു പറയാനുള്ളൂ.
ബവ്കോയുടെ 265 ഔട്ട്ലറ്റുകളിൽ ലോക്ഡൗണിനു മുൻപ് ഒരു ദിവസം ശരാശരി 22 കോടിരൂപ മുതൽ 32 കോടിരൂപവരെയുള്ള കച്ചവടമാണ് നടന്നിരുന്നത്. ടോക്കൺ ഏർപ്പെടുത്തിയതോടെ ഇത് പകുതിയായി കുറഞ്ഞു. കൺസ്യൂമർഫെഡിന്റെ പ്രതിദിന വിൽപ്പന ശരാശരി 6 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോഴത് ശരാശരി 2.5 കോടിയായി കുറഞ്ഞിട്ടുണ്ട്. പ്രീമിയം കൗണ്ടറിലൂടെ 800ഉം സാധാരണ കൗണ്ടറിലൂടെ 600ഉം ടോക്കണാണ് ബവ്ക്യൂ ആപ്പിലൂടെ നൽകുന്നത്. സാധാരണ ദിവസം 1 ലക്ഷം മുതൽ 1.5ലക്ഷംവരെ ടോക്കൺ ബുക്ക് ചെയ്യപ്പെടാറുണ്ട്. ക്രിസ്മസ് മുതൽ പുതുവർഷദിന തലേന്നുവരെ പ്രതിദിന ബുക്കിങ് 2–2.5 ലക്ഷം ടോക്കണായി ഉയർന്നെങ്കിലും പിന്നീട് വിൽപ്പന കുറഞ്ഞു. ബാറുകളിലെ ടോക്കൺ സമ്പ്രദായം അവസാനിപ്പിച്ച് പഴയരീതിയിലേക്കു മടങ്ങിയതും ബവ്കോയ്ക്കു തിരിച്ചടിയായി.