തിരുവനന്തപുരം : സൗജന്യ ഭക്ഷ്യക്കിറ്റിൽ നെയ്യും പാൽപ്പൊടിയും കൂടി ഉൾപ്പെടുത്തണമെന്ന് മിൽമ സംസ്ഥാന സർക്കാരിനു ശുപാർശ നൽകി. 100 ഗ്രാം നെയ്യും 200 ഗ്രാം പാൽപ്പൊടിയും കിറ്റിൽ ഉൾപ്പെടുത്തണമെന്നാണ് ശുപാർശയിൽ പറയുന്നത്. സംസ്ഥാനത്ത് അധികമായി സംഭരിക്കുന്ന നെയ്യും പാൽപ്പൊടിയും ഉപയോഗപ്പെടുത്താനാണ് ഇതിലൂടെ മിൽമ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
മലബാർ മേഖലാ യൂണിയനിൽ ഒരു ദിവസം ശരാശരി ഒന്നേകാൽ ലക്ഷത്തിലധികം ലിറ്റർ പാൽ അധികമായി സംഭരിക്കുന്നു. എറണാകുളം മേഖലയിൽ വിതരണത്തിനാവശ്യമായ മുഴുവൻ പാലും അവിടെത്തന്നെ സംഭരിക്കുന്നുണ്ട്. തിരുവനന്തപുരം മേഖലയിലെ സംഭരണത്തിന്റെ കുറവ് മലബാറിൽനിന്നാണ് ഇപ്പോൾ നികത്തുന്നത്. എങ്കിലും അധികമായി സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ കഴിയുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശുപാർശ സമർപ്പിച്ചത്.