കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വ്യക്തമായ ലീഡ്. മമതയുടെ ലീഡ് 25,000 പിന്നിട്ടു. സംസേർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസിനാണ് ലീഡ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ മമതാ ബാനർജിക്ക് ഭവാനിപൂരിൽ വിജയം അനിവാര്യമാണ്.
ഭവാനിപൂരിൽ ബിജെപിയുടെ പ്രിയങ്ക തീബ്രെവാളാണ് മമതയുടെ എതിരാളി. മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് മണ്ഡലമായ ഭവാനിപൂർ വിട്ട് നന്ദിഗ്രാമിൽ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. തുടർന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂൽ കൃഷിമന്ത്രി ശോഭൻദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപൂരിൽ മത്സരിച്ചത്.
രണ്ടു തവണ മമതയെ വിജയിപ്പിച്ച മണ്ഡലമാണ് ഭവാനിപൂർ. സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്നാണ് മുർഷിദാബാദ് ജില്ലയിലെ ജംഗിപൂർ, സംസേർഗഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളിലായി 6,97,164 വോട്ടർമാരാണുള്ളത്.