ബിഹാർ : ജൂലൈ 12 തൊട്ട് പുതിയ ഹെലി ടൂറിസം സേവനത്തിന് തുടക്കം. പട്നയിൽ വെച്ച് ‘മുഖ്യമന്ത്രി ബിഹാർ ഹെലി-ടൂറിസം ആൻഡ് എയർ ടൂറിസം സർവീസ് സ്കീം 2026’ ബിഹാർ സർക്കാർ ആരംഭിച്ചു. ടൂറിസം വകുപ്പിന്റെയും സിവിൽ ഏവിയേഷൻ വകുപ്പിന്റെയും സംയുക്ത സംരംഭമാണ് ഈ പദ്ധതി. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് സബ്‌സിഡി നിരക്കിലുള്ള ഹെലികോപ്റ്റർ, എയർ ടൂറിസം സേവനങ്ങൾ ലഭ്യമാക്കുന്നു. പട്‍നയിലെ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ സംവാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലായിരുന്നു പദ്ധതിയുടെ തുടക്കം. വിനോദസഞ്ചാര വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അടുത്ത മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് വിനോദസഞ്ചാര മേഖലയിൽ നിന്ന് വരുമാനം ലഭിക്കുന്ന രീതിയിലേക്ക് പദ്ധതികൾ വികസിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
നിലവിൽ വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കാൻ സർക്കാർ വകുപ്പിന് സാമ്പത്തിക സഹായം നൽകുന്ന സാഹചര്യമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും നാടായ ബിഹാർ ആധുനിക വിനോദസഞ്ചാര കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് സമ്രാട് ചൗധരി വ്യക്തമാക്കി. ലോക ടൂറിസം ഭൂപടത്തിൽ ബിഹാറിനെ കൂടുതൽ ശക്തമായി അവതരിപ്പിക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





























