ഹെർസ്ലിയ: ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കുന്നതിനായി കേരളത്തിൽ നിന്നും ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജു കുര്യൻ തിങ്കളാഴ്ച തിരികെ കേരളത്തിലെത്തും. ഞായറാഴ്ച ഉച്ചക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു കുര്യൻ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ആധുനിക കാർഷിക രീതികൾ പഠിക്കുന്നതിനായി കേരളത്തിൽനിന്ന് ഇസ്രായിലിലെത്തിയ സംഘത്തിൽനിന്ന് ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ നഗരത്തിൽ നിന്നാണ് ഇയാളെ കാണാതായത്. ഇസ്രായേലിൽ തൊഴിൽ ചെയ്ത്, പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജു മുങ്ങിയതെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ, സത്യമതല്ലെന്നും ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് ബിജു സംഘത്തിൽ നിന്നും മുങ്ങിയതെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ബിജു ജെറുസലേമിലും ബത്ലഹേമിലും സന്ദർശനം നടത്തി. ബെത്‌ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം തിരികെ സംഘത്തിനൊപ്പം ചേരാമെന്നാണ് കരുതിയിരുന്നത്. എന്നാൽ അപ്പോഴേക്കും കൃഷി പഠിക്കാനെത്തിയ പ്രതിനിധി സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നു.
അതേസമയം ഇന്ത്യൻ സംഘത്തിൽ നിന്നും മുങ്ങിയ പ്രതിനിധിയുടെ കാര്യങ്ങൾ ഇസ്രായേൽ സർക്കാർ ഗൗരവതരമായാണ് കണ്ടത്.അതുകൊണ്ടു തന്നെ ഇസ്രയേലിലുള്ള മലയാളികൾക്ക് ശക്തമായ മുന്നറിയിപ്പും നൽകിയിരുന്നു.സംരക്ഷിക്കുന്നവരെ ദേശദ്രോഹികളായി കാണാക്കാക്കും എന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് ഇദ്ദേഹം കീഴടങ്ങിയത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.നാട്ടിലുള്ള വീട്ടുകാരും കനത്ത സമ്മര്ദ്ദം നേരിടേണ്ടി വന്നിരുന്നു.





























