കൊച്ചി: ബൈക്ക് മോഷ്ടാവും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നയാളും പിടിയിൽ. നിലവിൽ വെങ്ങോല മാർബിൾ ജംഗ്ഷനിൽ താമസവും വണ്ണപ്പുറം, പഴയരിക്കണ്ടം, പുളിക്കത്തൊട്ടി തോട്ടത്തിൽ വീട്ടില്‍ അനീഷ് ഷാജി (18), ഇടുക്കി, പഴയ വിടുതി, മമ്മൂട്ടിക്കാനം, പെരിങ്ങാട്ടുമാലിൽ വീട്ടില്‍ വിശാൽ (18) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ജൂലൈ ഒന്നിന് പുലർച്ചെ പെരുമ്പാവൂർ സോഫിയ കോളേജ് ഭാഗത്തുനിന്നുമാണ് ബൈക്ക് മോഷണം നടത്തിയത്. പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. അനീഷ് മോഷ്ടിച്ചെടുത്ത ശേഷം ബൈക്ക് വിശാലിന് ഓടിക്കാൻ നൽകുകയായിരുന്നു. പിടികൂടുമ്പോള്‍ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് തിരുത്തിയ നിലയിലായിരുന്നു. അനീഷിന് പെരുമ്പാവൂർ, എടത്തല പോലീസ് സ്റ്റേഷനുകളില്‍ ബൈക്ക് മോഷണത്തിനും, എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ മൊബൈൽ ഫോൺ മോഷണത്തിനും കേസുകളുണ്ട്.
കഴിഞ്ഞയാഴ്ച രണ്ട് സ്കൂട്ടർ മോഷ്ടിച്ച ചെന്നൈ സ്വദേശി ശരവണനെ പെരുമ്പാവൂർ പോലീസ് പിടികൂടിയിരുന്നു. എ.എസ്.പി അനൂജ് പലവാലിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആര്‍.രഞ്ജിത്ത്, എസ്.ഐ മാരായ റിൻസ് എം തോമസ്, ജോസ്സി എം ജോൺസന്‍, ബിനോയ്, എ.എസ്.ഐ ജയചന്ദ്രൻ, എസ്.സി.പി.ഒ അബ്ദുൾ മനാഫ്, സി.പി.ഒ മാരായ സുബൈർ, ജിജുമോൻ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.