ഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ കീഴടങ്ങാൻ സാവകാശം തേടി കുറ്റവാളികൾ. നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു. ജനുവരി എട്ടിനാണ് കേസിലെ 11 പ്രതികൾ ജയിലിലേക്ക് തിരികെ പോകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. കേസിൽ ഗുജറാത്ത് സർക്കാർ വിട്ടയച്ച പ്രതികളെയാണ് വീണ്ടും ജയിലിലാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്. പ്രതികൾ രണ്ടാഴ്ചയ്ക്കകം ജയിലിലേക്ക് മടങ്ങണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. നിയമവ്യവസ്ഥ ഇല്ലാതാക്കി വ്യക്തിസ്വാതന്ത്ര്യം അനുവദിക്കാനാവില്ല. സഹതാപവും സഹാനഭൂതിയും നിയമവ്യവസ്ഥയ്ക്ക് എതിരാകരുത്.
കോടതികൾ നിയമവ്യവസ്ഥ മുറുകെ പിടിക്കണമെന്നും കോടതി പരാമർശിച്ചിരുന്നു. പ്രതികൾക്ക് ശിക്ഷായിളവ് നൽകിയതിനെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ പരാമർശം. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറഞ്ഞത്. നീതി എന്ന വാക്ക് കോടതികൾക്ക് വഴികാട്ടണം. ഇതിനെതിരായ വിധികൾ തിരുത്താനുള്ള ബാധ്യത കോടതിക്കുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിച്ച പ്രതികൾ സഹാനുഭൂതി അർഹിക്കുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 2022ലെ മുൻ സുപ്രീകോടതി വിധി അസാധുവാണ്. പ്രതികൾ സുപ്രീംകോടതിയിൽ നിന്ന് നേരത്തെ അനുകൂല വിധി നേടിയത് തട്ടിപ്പിലൂടെയാണ്. യഥാർത്ഥ വിവരങ്ങൾ മറച്ചുവച്ചാണ് വിധി നേടിയത്. ഗുജറാത്ത് സർക്കാരിൻ്റെ ഉത്തരവ് നിയമപരമല്ല. നിയമം അനുസരിച്ച് എടുക്കേണ്ട തിരുമാനം അല്ല ഗുജറാത്ത് സർക്കാരിൽ നിന്നുണ്ടായത്. അധികാരം ഇല്ലാത്ത അധികാരിയാണ് ഉത്തരവ് ഇറക്കിയതെന്നും ഗുജറാത്ത് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു.