കൊല്ലം : സ്വന്തം മകളെയും കുടുംബത്തെയും രക്ഷിക്കാനാണ് മോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പോയതെന്ന് കെ.മുരളീധരൻ എംപി. ജ്യോതി ബസു അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കേണ്ട ആളാണ് മോദിയെ സ്വീകരിച്ചത്. സിപിഎമ്മും ബിജെപിയും തമ്മിൽ തെരഞ്ഞടുപ്പ് അന്തർധാരയുണ്ട്. കേരളത്തിൽ നിന്നൊരു ബിജെപി എംപിയെ ഡൽഹിക്ക് അയക്കാൻ കൂട്ടുനിൽക്കുകയാണ് പിണറായിയെന്നും കെ മുരളീധരൻ പറഞ്ഞു. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തിയത്.
ഒരു എംപിയെ ലഭിച്ചില്ലെങ്കിൽ ക്ലിഫ് ഹൗസിലും, സെക്രട്ടറിയേറ്റിലും ഇ ഡി കയറും. എങ്ങനെയും ഒരു എംപി എന്ന മോദിയുടെ ആഗ്രഹത്തിന് പിണറായി പിന്തുണ നൽകുകയാണ്. പ്രോട്ടോക്കോൾ പാലിക്കാനല്ല പിണറായി വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കാര്യം നേടുകയാണ് ബി ജെ പിയെന്നും കെ.മുരളീധരൻ എംപി വ്യക്തമാക്കി.





























