ആലപ്പുഴ : ജില്ലയിൽ വീണ്ടും പക്ഷിപ്പനി. കുട്ടനാട്ടിലെ കൈനകരിയിൽനിന്നു കഴിഞ്ഞ ദിവസം ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിലേക്ക് അയച്ച സാംപിളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പ്രദേശത്തെ വളർത്തുപക്ഷികളെ കൊന്നൊടുക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. ജില്ലാ കലക്ടർ എ.അലക്സാണ്ടർ ഇന്ന് വൈകിട്ട് ടാസ്ക് ഫോഴ്സിന്‍റെ യോഗം വിളിച്ചു.നേരത്തെ പള്ളിപ്പാട്, കരുവാറ്റ, നെടുമുടി, തകഴി എന്നിവിടങ്ങളിലാണു പക്ഷിപ്പനി കണ്ടെത്തിയത്. ഈ സ്ഥലങ്ങളിൽ ഇപ്പോൾ രോഗലക്ഷണങ്ങളില്ല.
കൈനകരിയിൽ ഇക്കുറി ആദ്യമായാണു രോഗം സ്ഥിരീകരിക്കുന്നത്. കൈനകരി തോട്ടുവാത്തല കരിങ്ങാട്ട് കെ.സി.ആന്റണിയുടെ 599 മുട്ടക്കോഴികള്‍ ചത്തു. എട്ടാം തീയതി നൂറിലേറെ കോഴികൾ ചത്തതോടെ മൃഗസംരക്ഷണ അധികൃതരെ അറിയിച്ചിരുന്നു. ഡോക്ടർമാർ സാംപിളെടുത്ത് ഭോപ്പാലിലേക്കു പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.