തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് എബ്രഹാം നാളെ ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്നു. റാന്നി കുമ്പളാംപൊയ്ക മുക്കരണത്ത് കാവുങ്കൽ കെ.ടി എബ്രഹാമിന്റെയും സാറാമ്മ ഏബ്രഹാമിന്റെയും ഏക മകനും നാല് സഹോദരിമാർക്ക് ഏക സഹോദരനുമായി ജനിച്ച് വളർത്തപ്പെട്ട് നാലു പതിറ്റാണ്ടുകളോളം നീണ്ടുനിന്ന പ്രേഷിതവേല പൂർത്തീകരിക്കുമ്പോൾ വിശ്വാസത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത ഉറച്ച നിലപാടുകളും സമർപ്പണത്തിന്റെ ഉന്നത മാതൃകയും ക്രൈസ്തവ നേതൃനിരയിൽ അതുല്യമായ നേർ സാക്ഷ്യമാണ്. കുമ്പളാംപൊയ്ക സി.എം.എസ് ഹൈസ്കൂൾ, ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജ് തുരുത്തിക്കാട്, കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട എന്നിവിടങ്ങളിലും പൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ വൈദിക വിദ്യാഭ്യാസവും പൂർത്തീകരിച്ച് 1985 ഏപ്രിൽ 27-ന് വൈദീക വൃത്തിയിൽ പ്രവേശിച്ചു.
തുടര്‍ന്ന് വിവിധ ഇടവകളുടെ വികാരിയായും ജുജുവാഡി ബെഥേൽ മെട്രിക്കുലേഷൻ സ്കൂൾ പ്രിൻസിപ്പൽ, ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ, സഭാ കൗൺസിൽ അംഗം, സഭാ വൈദിക ട്രസ്റ്റി, സഭാ സെക്രട്ടറി, പ്രതിനിധി സഭാ അധ്യക്ഷൻ, ഹിന്ദി ബെൽറ്റ് മിഷൻ ചെയർമാൻ, സഭയുടെ വിവിധ ഡയോസിസുകളുടെ ബിഷപ്പ് എന്നീ നിലകളിലും പൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരി ഗവേണിംങ്ങ് ബോഡി അംഗമായും ബൈബിൾ സൊസൈറ്റി കേരള ഓക്സിലറി, ഇന്റർനാഷണൽ കൗൺസിൽ ഓഫ് ക്രിസ്ത്യൻ ചർച്ചസ്, യൂ.സി.പി.ഐ തുടങ്ങിയവയിൽ മുഖ്യ ചുമതലക്കാരനായും പ്രവർത്തിച്ചു.
ഇരു വിഭാഗങ്ങളായി നിലനിന്ന സഭയുടെ സമ്പൂർണ്ണമായ യോജിപ്പിനും വളർച്ചക്കും ദിശാ നിർണ്ണയത്തിനും നിർണായകമായ പങ്ക് വഹിച്ചു. ഭരണപരമായ കൃത്യതയും ആത്മീയമായ ദർശനവും സമന്വയിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ഇടക്കാലത്ത് ഗുരുതരമായ രോഗബാധയിലൂടെ കടന്നുപോകേണ്ടി വന്നെങ്കിലും അതിൽ നിന്ന് വിടുതൽ പ്രാപിച്ച് വീണ്ടും സഭയെ അതിന്റെ അമരക്കാരനായി തന്നെ ശുശ്രൂഷിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. 2025-ൽ “പത്ഥ്യോപദേശ ബോധ്യങ്ങളെ മുറുകെ പിടിച്ച് – ഓർമ്മകളും കുറിപ്പുകളും” എന്ന ആത്മകഥയും പ്രസിദ്ധികരിച്ചു.
സഹധർമ്മിണി തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് അധ്യാപികയായിരുന്ന പ്രൊഫ.മേരി എബ്രഹാമും മക്കളായ ഷെറിൻ, ഐറിൻ, റോഷിൻ എന്നിവരും അവരുടെ കുടുംബങ്ങളും പിതാവിന് സഭാ പ്രവർത്തനങ്ങളിൽ കൈത്താങ്ങൽ നൽകി. മെയ് 1 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് സെൻട്രൽ ചാപ്പലിൽ സഭ ക്രമീകരിക്കുന്ന ലളിതമായ വിരമിക്കൽ ചടങ്ങും പുതിയ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോയുടെ സ്ഥാനാരോഹണവും നടക്കും.































