ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ ഒരുങ്ങുന്നു. തീവണ്ടി വരുംമുൻപ് ഗേറ്റ്മാൻ റെയിൽവേ ഗേറ്റ് അടച്ചിട്ടുണ്ടെന്ന് തൊട്ടടുത്ത സ്റ്റേഷൻ മാസ്റ്റർക്ക് മനസ്സിലാക്കാനും അപകടം ഒഴിവാക്കാനും ഇതുവഴി സാധിക്കും. ഇന്റർലോക്കിങ് സംവിധാനമുള്ള ലെവൽ ക്രോസിങ്ങുകളിൽ റെയിൽവേ ഗേറ്റ് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനെ സിഗ്‌നൽ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. നോൺ ഇന്റർലോക്ക്ഡ് ഗേറ്റുകളിൽ തൊട്ടടുത്ത സ്റ്റേഷൻ മാസ്റ്റർ ഫോണിൽ നൽകുന്ന നിർദേശമനുസരിച്ചാണ് ഗേറ്റ്മാൻ പ്രവർത്തിക്കുക.
ഗേറ്റ് അടച്ചെന്ന് ഉറപ്പുവരുത്തുന്നതിന് ഗേറ്റ്മാൻ സ്റ്റേഷൻമാസ്റ്റർക്ക് ഫോണിൽ രഹസ്യ നമ്പർ കൈമാറും. ഗേറ്റ് അടയ്ക്കാതെതന്നെ നമ്പർ കൈമാറുന്നത് അപകടത്തിന് കാരണമാകാറുണ്ട്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന എ.ഐ. ക്യാമറകൾ ഗേറ്റുകളിൽ സ്ഥാപിക്കുന്നതോടെ സ്റ്റേഷൻ മാസ്റ്ററുടെ നിർദേശങ്ങൾക്ക് അനുസൃതമായി ഗേറ്റ്മാൻ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിച്ചുറപ്പിക്കാനാവും. ഗേറ്റ് അടച്ചിട്ടില്ലെന്നു മനസ്സിലായാൽ സ്റ്റേഷൻമാസ്റ്റർക്ക് തുടർനടപടിയെടുക്കാൻ കഴിയും. തമിഴ്നാട്ടിലെ കടലൂരിൽ കഴിഞ്ഞവർഷം ജൂലായ് 25-ന് റെയിൽവേ ഗേറ്റിലൂടെ കടന്നു പോകുകയായിരുന്ന സ്‌കൂൾവാനിൽ തീവണ്ടിയിടിച്ച് മൂന്ന് സ്‌കൂൾകുട്ടികൾ മരിക്കുകയും രണ്ട് കുട്ടികൾക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
റെയിൽവേ ഗേറ്റ് അടയ്ക്കാത്തതാണ് അപകടത്തിന് കാരണമായത്. ഇതേത്തുടർന്ന് എല്ലാ നോൺ ഇന്റർലോക്ക്ഡ് ലെവൽക്രോസിങ്ങുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിരുന്നു. അതിന്റെ സ്ഥാനത്താണ് എ.ഐ. ക്യാമറകൾ വരുന്നത്.






























