ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോൾ ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്തത് സജീവ ചർച്ചയാക്കി ബിജെപിയും കോൺഗ്രസും. സിപിഎം അറിവോടെയാണ് സ്മാരകം തകർത്തതെന്നാണ് ജി സുധാകരനും കോൺഗ്രസ് നേതാക്കളും പ്രചരിപ്പിക്കുന്നത്. സ്മാരകം തകർത്ത കേസ് സജി ചെറിയാന് വേണ്ടി രമേശ് ചെന്നിത്തല അട്ടിമറിച്ചതാണെന്ന് ഹരിപ്പാട്ട് എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പറഞ്ഞു. അതേസമയം, ആരോപണങ്ങള്‍ക്ക് മറുപടിയുമായി സജി ചെറിയാൻ രംഗത്തെത്തി. ഞങ്ങളായിരുന്നു കുറ്റക്കാരെങ്കിൽ അറസ്റ്റ് ചെയ്യാമായിരുന്നില്ലേയെന്നും അന്ന് പാർട്ടിയുടെ നേതാവ് ജി സുധാകരൻ ആയിരുന്നില്ലെയെന്നും സജി ചെറിയാൻ ചോദിച്ചു.
ജി സുധാകരൻ അറിയാതെ ഒന്നും നടക്കില്ല. കൃഷ്ണപിള്ള സ്മാരകം തകർത്തത് നാട്ടിലെ സാമൂഹ്യവിരുദ്ധരാണ്. നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു. അതിന് പിന്നിൽ കമ്മ്യൂണിസ്റ്റുകാരാണെന്ന് പ്രചരിപ്പിച്ചു. യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആഭ്യന്തരവകുപ്പ് ശ്രമിച്ചതെന്നും സജി ചെറിയാൻ ആരോപിച്ചു.






























