കുമളി: യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ കുമളിയിലെ വനംവകുപ്പ് ഓഫീസുകളില്‍ തന്നിഷ്ടം കാണിച്ച് ആര്‍.എസ്.പി നേതാവ്. വനംവകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ തലയിട്ട് ആർ.എസ്.പി പ്രാദേശിക നേതാവ് നടത്തുന്ന അഴിഞ്ഞാട്ടത്തിൽ പൊറുതിമുട്ടി ജീവനക്കാരും കരാറുകാരും. ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഇയാൾ എങ്ങനെയാണ് വനംവകുപ്പിന്റെ ഔദ്യോഗിക വാഹനത്തിൽ കയറി നടക്കുന്നതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
വകുപ്പിന്റെ അധികാരപരിധിക്ക് പുറത്തുനിന്ന് ഭരണകാര്യങ്ങളിൽ ഇടപെടുന്ന ഇയാൾ ഇപ്പോൾ അപ്രഖ്യാപിത ‘പവർ സെന്റര്‍’ ആയി മാറിയിരിക്കുകയാണ്. കരാറുകാരിൽ നിന്നും ദിവസവേതനക്കാരിൽ നിന്നും നിർബന്ധിത പിരിവ് നടത്തുകയാണ് ഇയാളുടെ പ്രധാന പരിപാടി. സ്ഥലംമാറ്റം മുതൽ ബിൽ പാസാക്കൽ വരെ എന്തിലും ഏതിലും ഇയാളുടെ ഇടപെടലുണ്ട്. ‘മുകളിലേക്ക് വിഹിതം വേണം’ എന്ന ഭീഷണിയുമായി രംഗത്തിറങ്ങുന്ന ഇയാൾക്കെതിരെ ശബ്ദിക്കാൻ പോലും ഉദ്യോഗസ്ഥർ ഭയക്കുകയാണ്.
സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഓഫീസിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. വികസന പ്രവർത്തനങ്ങൾ അനാവശ്യമായി വൈകിപ്പിക്കുന്നതും കരാറുകാരെ വെട്ടിലാക്കുന്നതും ഇയാളുടെ ഈ ‘ദല്ലാൾ’ പണിയാണെന്നാണ് ആരോപണം. കാര്യങ്ങൾ ഇങ്ങനെയൊക്കെ നീങ്ങിയാൽ വനംവകുപ്പിന്റെ പ്രവർത്തനം പൂർണമായും തകരുമെന്ന ആശങ്കയിലാണ് ജീവനക്കാർ. ഇയാളുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതുൾപ്പെടെയുള്ള വിവരങ്ങൾ നിരത്തി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് ജീവനക്കാരുടെ നീക്കം.





























