ഡൽഹി : രാജ്യത്തിന്റെ ഭരണഘടന തിരുത്തിയെഴുതാനുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും ഗൂഢപദ്ധതിയാണ് അനന്ദ്കുമാർ ഹെഗ്ഡെ എംപിയുടെ പ്രസ്താവനയിലൂടെ പുറത്തായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘ്പരിവാറിന്റെയും മനസിലിരിപ്പാണ് എംപിയുടെ വായിലൂടെ പുറത്തുവന്നത്. അംബേദ്കറുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ഭരണഘടന തകർക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം.
നീതി, സമത്വം, പൗരാവകാശം, ജനാധിപത്യം എന്നിവയെ അവർ വെറുക്കുന്നു. സമൂഹത്തെ വിഭജിച്ചും മാധ്യമങ്ങളെ അടിമകളാക്കിയും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ചവിട്ടിമെതിച്ചും സ്വതന്ത്ര സ്ഥാപനങ്ങളെ മുരടിപ്പിച്ചും പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയും ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെ സങ്കുചിത സ്വേച്ഛാധിപത്യമാക്കി മാറ്റാൻ അവർ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.





























